പാനൂര്‍: കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കു സഹായവുമായി സിപിഎമ്മിന്റെ ഉന്നത നേതൃത്വമെന്ന് ആരോപണം. കൊളവല്ലൂര്‍ എസ്ഐ ധനഞ്ജയദാസിനെ മാറ്റിയതിനു പിന്നില്‍ പാര്‍ട്ടി നേതൃത്വം ക്വാറി മാഫിയക്കുവേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സൂചന. വിനോദ സഞ്ചാരകേന്ദ്രമായ നരിക്കോട്മല, വാഴമല, പാത്തിക്കല്‍ മേഖലയിലെ അനധികൃത ക്വാറികള്‍ക്കെതിരെ ശക്തമായ നടപടി എടുത്ത എസ്ഐ ധനഞ്ജയദാസിനെ കഴിഞ്ഞ ദിവസം കോഴിക്കോടേക്ക് സ്ഥലം മാറ്റിയിരുന്നു.
ക്വാറികളില്‍ നടന്ന രഹസ്യ പരിശോധനയില്‍ വന്‍സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതോടെയാണ് പൊടുന്നനെ സ്ഥലം മാറ്റാന്‍ ഉത്തരവ് വന്നത്. കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ബന്ധപ്പെട്ടെങ്കിലും വിട്ടുവീഴ്ച ചെയ്യാന്‍ എസ്ഐ തയ്യാറായില്ല. പിന്നീട് ആഭ്യന്തരവകുപ്പില്‍ ഇടപ്പെടലുമുണ്ടായി. ജില്ലാനേതാവിന്റെ ഭീഷണിയും എസ്ഐയ്ക്കു നേരെ ഉണ്ടായത്രേ. പാനൂര്‍ ഏരിയകമ്മറ്റി നേതാക്കള്‍ മുഖാന്തിരം കക്ഷി രാഷ്ട്രീയ ഭേദമന്യേ ക്വാറി ഉടമകള്‍ ജില്ലാനേതാവിനെ കണ്ട് കാര്യം സാധിച്ചെടുക്കുകയായിരുന്നു. വന്‍തുക സിപിഎം നേതാക്കള്‍ക്ക് നല്‍കിയാണ് 18 ദിവസം മാത്രം സേവനം അനുഷ്ഠിച്ച എസ്ഐയെ സ്ഥലം മാറ്റിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കൊളവല്ലൂര്‍ പോലീസ്സ്റ്റേഷനു സമീപം തന്നെ ഉയരുന്ന സിപിഎം ഓഫീസ് ക്വാറി ഉടമകളുടെ സമ്മാനമാണെന്നും, മറ്റും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ മേഖലയില്‍ പോസ്റ്ററും പതിച്ചിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ തന്നെ സ്ഥലം മാറ്റം ഉത്തരവ് നേടിയെടുത്ത ക്വാറി മാഫിയയുടെ ഇടപെടലില്‍ നടുങ്ങിയിരിക്കുകയാണ് നാട്ടുകാര്‍. പണത്തിനു മീതേ ഒരു എസ്ഐയും പറക്കില്ലെന്ന് ഇവിടെ പരസ്യമാക്കിയിരിക്കുകയാണ് ക്വാറി മാഫിയകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: