തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്കിയ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. കിളിമാനൂര്‍ സ്വദേശികളായ അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.
ഗ്രൂപ്പിന്റെ അഡ്മിനായ കൗമാരക്കാരന് നിരീക്ഷണത്തിലാണ്. ജമ്മു കാശ്മീരില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകള്‍ രഹസ്യമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം.
കടകള്‍ അടപ്പിക്കലും ആക്രമണങ്ങളും അരങ്ങേറിയിട്ടും കൂടുതല്‍ പോലീസിനെ വിന്യസിക്കാനോ അക്രമങ്ങള്‍ അടിച്ചമര്‍ത്താനോ പോലീസ് നേതൃത്വത്തിന് കഴിഞ്ഞില്ല. അക്രമം നടത്തിയ കേസില്‍ 950 പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ പകുതിയിലേറെയും എസ്ഡിപിഐക്കാരാണ്. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: