കൊച്ചി: ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ഇസ്ലാമിക ഭീകര സംഘടനകള്‍ ആണെന്നും ഹര്ത്തായില് ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയതെന്നും എല്ലാവര്ക്കും ബോധ്യമായപ്പോള്‍ നുണപ്രചാരണവുമായി മീഡിയാ വണ്‍ ടിവിചാനല്‍. ജമാ അത്തെ ഇസ്ലാമിയുടെ ഈ ആശയപ്രചാരണ ചാനല്‍ പറയുന്നതും അനുഭവിച്ചവര്‍ പറയുന്നതും വ്യത്യസ്തം. മാധ്യമപ്രവര്ത്തകന് എം.എസ്. സനില്‍കുമാര്‍ മീഡിയ വണിനെ തുറന്നുകാട്ടി ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വന്‍ ചര്‍ച്ചയാകുന്നു. മനോരമ ന്യൂസ് ചാനലിലെ അയ്യപ്പദാസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ വാഹനം തടഞ്ഞുനിര്‍ത്തി മതം ഏതെന്ന് ചോദിച്ച സംഭവത്തിന്റെ വിവരണവും പഴയ എസ്എഫ്ഐ തീപ്പൊരി നേതാവിനെയും അമ്മയേയും ഓട്ടോയില്നിന്നിറക്കി വിട്ട്, ‘നെറ്റിയിലെ കുറി കണ്ടില്ലേ, ഹിന്ദുക്കളാണ്, നടന്നു പോയാല്‍മതി’ എന്നു പറഞ്ഞുവെന്ന് എഴുതിയതും സനില്‍ വിശദീകരിക്കുന്നു.
അപ്രഖ്യാപിത ഹര്‍ത്താലുകാര്‍ ഉപയോഗിച്ച സാങ്കേതികവിദ്യ ലോകഭപീകര സംഘടനയായ ഐഎസ് ഭീകരര്‍ വിനിയോഗിക്കുന്നതാണെന്നും സനിലിന്റെ പോസ്റ്റിലുണ്ട്.
എം.എസ് സനില്‍
ഫേസ്ബുക് പോസ്റ്റില്‍നിന്ന്:
”പതിവുപോലെ അവര്‍ വീണ്ടും രംഗത്തിറങ്ങിക്കഴിഞ്ഞു. മീഡിയാവണ്‍ . അക്രമ-വര്‍ഗീയ ഹര്‍ത്താലിന് ജനകീയമുഖം നല്‍കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെയാണ് അറസ്റ്റ് ചെയ്തത് എന്നതായിരുന്നു ആദ്യ പ്രചാരണം. ഇന്നത്തെ വാര്‍ത്ത സുപ്രധാനമാണ്. ഹര്‍ത്താലില്‍ താനൂരില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് മുസ്ലീങ്ങളുടെ കടകളാണ്. അതായത് വര്‍ഗീയത ഇല്ല. സാധാരണ ഹര്‍ത്താലില്‍ എന്നപോലെ എല്ലാകടകള്ക്ക് നേരെയും അക്രമം നടന്നു. ഹിന്ദുക്കളുടെ കടകള്‍ക്ക് നേരെ മാത്രമാണ് അക്രമം നടന്നത് എന്നത് വര്‍ഗീയ പ്രചരണം മാത്രമാണ് എന്നും വാര്‍ത്ത ചൂണ്ടിക്കാട്ടുന്നു. രാവിലെ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു. ഫോണ്‍ എടുത്ത പോലീസുകാരനോട് ഈ വിവരങ്ങള്‍ തിരക്കി. അദ്ദേഹം പറഞ്ഞത് മീഡിയാവണ്‍ വാര്‍ത്ത ശരിയല്ല. ഒരു വിഭാഗത്തെ ലക്ഷ്യമാക്കി ആക്രമണം നടന്നു എന്നാണ്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു. ആദ്യം പരാതി കിട്ടിയത് ഹിന്ദു സ്ഥാപന ഉടമകളില്‍ നിന്നായിരുന്നു, ഇപ്പോള്‍ മുസ്ലീംങ്ങളും പരാതിയുമായി വരുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് താനൂര്‍ എസ് ഐ യെ വിളിച്ചു. മീഡിയാവണ്‍ വാര്‍ത്തയോട് പ്രതികരിക്കുന്നതിന് ചില ലിമിറ്റേഷന്‍സ് ഉണ്ട് എന്നായിരുന്നു എസ് ഐ യുടെ മറുപടി. പിന്നെ മലപ്പുറത്തെ ഒരു മാധ്യമപ്രവര്‍ത്തകനെ വിളിച്ചു. പലയിടത്തും ഹിന്ദു വ്യാപാരസ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ച സംഭവങ്ങള്‍ ഉണ്ട്, എന്നാല്‍ കോട്ടയ്ക്കല്‍ പോലെയുള്ള ചില സ്ഥലങ്ങളില്‍ എല്ലാവിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമം നടന്നിട്ടുണ്ട്, താനൂരില്‍ ലഭ്യമായ വിവരം വച്ച് ഹിന്ദു സ്ഥാപങ്ങള്‍ക്ക് നേരെയാണ് വ്യക്തമായ ലക്ഷ്യത്തോടെ ആക്രമം നടന്നത് എന്ന് മറുപടി. ഈ അന്വേഷണത്തില്‍ വ്യക്തമായ ഒരു ചിത്രം ലഭിച്ചില്ല. കൂടുതല്‍ ആധികാരികം മീഡിയാവണ്‍ വാര്‍ത്തയാണ്. അവര്‍ ആക്രമിക്കപ്പെട്ട മുസ്ലീം സ്ഥാപനങ്ങളുടെ പേര് പറയുന്നുണ്ട്. ശരി, സമ്മതിച്ചു. ഇനി മറ്റു ചില കാര്യങ്ങള്‍.
മതം നോക്കി തിരഞ്ഞുപിടിക്കല്‍
എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ യുടെ ഒരു പഴയ തീപ്പൊരി നായിക. ഹര്‍ത്താല്‍ ദിവസം മലപ്പുറത്ത് അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ഷോപ്പിംഗിനിറങ്ങി. പകുതി വഴി ആയപ്പോള്‍ വഴിയില്‍ ഹര്‍ത്താല്‍ അനുകൂലികളെക്കണ്ടു. അവര്‍ കാര്‍ അടുത്ത ഒരു പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒതുക്കി. കുറച്ച് നടന്നു. വഴിയിലൂടെ വന്ന ഒരു ഓട്ടോയില്‍ കയറി ഷോപ്പിങ് സ്ഥലത്തെത്തി. അവിടം ശാന്തം. കട തുറന്നിരുപ്പുണ്ട്. ആവശ്യമായ സാധനങ്ങള്‍ വാങ്ങി തിരിച്ചിറങ്ങി. വല്ല ഓട്ടോയും വരുന്നുണ്ടോ എന്ന് കാത്തു. ഒരു കിലോമീറ്റര്‍ അകലെ ആണ് കാര്‍ കിടക്കുന്നത്. അല്‍പ്പം കഴിഞ്ഞ് ഒരു ഓട്ടോ ആ വഴി വന്നു. അവര്‍ ഓട്ടോയില്‍ കയറാന്‍ നേരം രണ്ടുപേര്‍ ബൈക്കില്‍ അടുത്തെത്തി നിര്‍ത്തി. ഓട്ടോക്കാരനെ വിരട്ടി. ഹര്‍ത്താല്‍ ആണെന്നറിയില്ലേ, വണ്ടി ഓടിക്കരുത്. തീപ്പൊരി നായിക പറഞ്ഞു..”അമ്മയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടാണ്, കൊച്ചുകുഞ്ഞുണ്ട്, അല്‍പ്പം ദൂരെ കാര്‍ ഉണ്ട്, അവിടെവരെപ്പോയാല് മതി, ഉപദ്രവിക്കരുത്. ബൈക്കിന് പുറകില്‍ ഇരുന്ന ആള് ചാടി ഇറങ്ങി. ‘പറഞ്ഞത് കേട്ടാല്‍ മതി. ഒരു വണ്ടിയും ഓടില്ല.’ തുടര്‍ന്ന് ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തി ഓടിച്ചു.
തീപ്പൊരി നായികയും കുടുംബവും നിസ്സഹായരായി. ബൈക്കിന് പുറകില്‍ ഇരുന്നയാള്‍ ബൈക്ക് ഓടിച്ച ആളിനോട്…’ കണ്ടില്ലേ ഇവരുടെ നെറ്റിയില്‍ ചന്ദനക്കുറിയും സിന്ദൂരവും, ഹിന്ദുക്കളാ, ഇവരൊക്കെ നടന്നുപോയാല്‍ മതി. ‘അടുത്ത അനുഭവം..ഒരു കുടുംബം കാറില്‍ യാത്ര ചെയ്യുന്നു. വഴിയില്‍ വണ്ടി തടഞ്ഞുനിര്‍ത്തി… പതിനാല് വയസ്സ് തോന്നിക്കുന്ന പയ്യന് കാറിനടുത്തെത്തി ചോദിച്ചു…ഹിന്ദുക്കളാ അല്ലേ, അമ്പലത്തില്‍ പോവുകയായിരിക്കും, എന്നാ പോകണ്ട. ഒരു വിധത്തില്‍ അവിടെനിന്നു രക്ഷപെട്ട് മുന്നോട്ട് നീങ്ങി. പിന്നീട് പല സ്ഥലത്തും ഇത് ആവര്‍ത്തിച്ചു. വഴി തടയല്കാരില് പലര്‍ക്കും അറിയേണ്ടത് കാര്‍ യാത്രക്കാരുടെ മതമായിരുന്നു.
മനോരമ ന്യൂസിലെ അയ്യപ്പദാസ് എഴുതിയത്
അയ്യപ്പദാസ്
”കേരളത്തില്‍ എവിടെയെങ്കിലും നിങ്ങളുടെ വാഹനം, അതേതുമാകട്ടെ ബസ്സോ കാറോ ഏതും, തടഞ്ഞ് ആരെങ്കിലും എന്നെങ്കിലും നിങ്ങളേത് മതമാണ്, ജാതിയാണെന്ന് ചോദിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ കരുതിയിരിക്കൂ. ആ കാലം ഇങ്ങെത്തിക്കഴിഞ്ഞു. അങ്ങനൊന്ന് ഇക്കഴിഞ്ഞ ആരുമറിയാ ഹര്‍ത്താലില്‍ നടന്നെന്ന് ചര്ച്ചയിലൊരാള് പറഞ്ഞപ്പോള്‍ അവിശ്വസിച്ച് അതിനെ തള്ളി. പക്ഷെ, പിന്നീടുള്ള രണ്ടുദിവസം നേരിട്ട് കേട്ടറിഞ്ഞു. അതുണ്ടായി ആ പകല്‍ നമ്മുടെ കേരളത്തിലെന്ന്!
അതെ. അത്രത്തോളം വളര്‍ന്നുകഴിഞ്ഞു നമ്മള്. പേടിപ്പിക്കാന്‍ തന്നെയാണ് ഇതെഴുതുന്നത്. മതവെറിക്കെതിരെ ഉണരൂ കൂട്ടരേ.”
കേരളത്തിലും ടെലഗ്രാം
ഐ എസ് തീവ്രവാദികള്‍ ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണിനെ വാക്കിടോക്കി പോലെ എന്ന സന്ദേശം അയക്കലിനുള്ള അതീവ സുരക്ഷിതമായ മാര്‍ഗവുമാണ്. കഴിഞ്ഞ ദിവസം സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചിരുന്നു. കേരളത്തിലും രഹസ്യ വിവര കൈമാറ്റത്തിന് ചിലര്‍ ടെലഗ്രാം ഉപയോഗിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴത്തെ വര്‍ഗീയ ഹര്‍ത്താലിന് പിന്നിലെ ഉറവിടം കണ്ടെത്തുന്നതിനും പ്രധാന തടസ്സം ഇതാണ്.
ആസൂത്രണം
………………………..
ഹര്‍ത്താലിന് നിയന്ത്രണം നല്കിയവര് കൃത്യമായ മുന്നൊരുക്കത്തോടെ കാര്യങ്ങള്‍ കൊണ്ടുപോയി. പൊട്ടിമുളച്ച ആക്രമണങ്ങള്‍ ഒന്നുമല്ല നടന്നത്.
അതിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവര്‍ ഹര്‍ത്താലില്‍ ഉണ്ടായിരുന്നു. ഇവരോടൊപ്പം ഈ ആസൂത്രണങ്ങള്‍ അറിയാത്ത കുറേപ്പേരും നിരത്തിലിറങ്ങി. സിപിഎം, മുസ്ലീം ലീഗ്, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍പെട്ടവരും അക്രമികളിലുണ്ട്.
അവരെ പുറം ലോകം അറിയരുത് എന്ന ഒറ്റ ചിന്ത മാത്രമേ മീഡിയാവണ്ണിനുള്ളു. അന്വേഷണം അങ്ങനെ ഫോക്കസ് ചെയ്യരുത്. നടന്നത് ജനകീയ ഹര്‍ത്താലാണെന്ന് വരുത്തിത്തീര്‍ക്കണം. കലാപകാരികളും വര്‍ഗീയ ശക്തികളും സുരക്ഷിതരായിരിക്കണം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: