ആലപ്പുഴ: കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്.ബൈജുവിന് വധശിക്ഷ. അഞ്ച് സിപിഎം പ്രവര്‍ത്തകരെ ജീവപര്യന്തം തടവിനും വിധിച്ചു. ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
വി. സുജിത്, എസ്. സതീഷ് കുമാര്‍, പി. പ്രവീണ്‍, എം. ബെന്നി, എന്‍. സേതുകുമാര്‍ എന്നിവര്ക്കാണ്ജീവപര്യന്തം ശിക്ഷ വിധിച്ചത്. സേതുകുമാര്‍ തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയിപ്പെടുന്ന മലയാളി നടിയുടെ ഡ്രൈവറായിരുന്നു. കേസില്‍ ആറാം പ്രതിയായിരുന്നു ബൈജു. വ്യാജവിസ കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള ആര്.ബൈജു വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഇപ്പോള്‍ റിമാന്‍ഡിലുമാണ്.
ബൈജുവിനെ ആദ്യം ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നീട് പാര്‍ട്ടിയില്‍നിന്നും സിപിഎം. പുറത്താക്കിയിരുന്നു. സേതുകുമാര്‍ എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെയും പ്രതിയാണ്. ഇതേകേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞതിനുശേഷം ബാറില്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ സുജിത്തിനെ പിന്നീട് ഗുണ്ടാ ആക്ടിലും ജയിലിലാക്കിയിരുന്നു.
2009ല്‍ ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവ് ദിവാകരനെയാണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ തലക്ക് ഗുരുരതര പരിക്കേറ്റ ദിവാകരന് ഡിസംബര്‍ ഒമ്പതിന് മരിച്ചു. കയര്‍ കോര്‍പ്പറേഷന്റെ വീട്ടിലൊരു കയറുത്പന്നം പദ്ധതിയുടെ ഭാഗമായുള്ള കയര്‍തടുക്ക് വില്പനയിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയത്. തടുക്കു വില്പനക്കായാണ് സിപിഎം ചേര്‍ത്തല വെസ്റ്റ് മുന്‍ ലോക്കല്‍ സെക്രട്ടറിയും ചേര്‍ത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ആര്.ബൈജുവും സംഘവും ദിവാകരന്റെ വീട്ടിലെത്തുന്നത്. തടുക്കിനു വിലകൂടുതലാണെന്ന കാരണത്താല്‍ ദിവാകരന് തടുക്കുവാങ്ങിയിരുന്നില്ല. എന്നാല്‍, സംഘം തടുക്ക് നിര്‍ബന്ധമായി വീട്ടില്‍ വയ്ക്കുകയായിരുന്നു.
അതേദിവസം ഉച്ചയ്ക്കുനടന്ന അയല്‍സഭയില്‍ ദിവാകരന്റെ മകന് ദിലീപ് വിഷയം ഉന്നയിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ രാത്രി വീടാക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. തടികൊണ്ട് തലക്കടിയേറ്റാണ് ദിവാകരന് പരിക്കേറ്റത്. തടയാന്‍ശ്രമിച്ച മകന് ദിലീപിനും ഭാര്യ രശ്മിക്കും പരിക്കേറ്റിരുന്നു. ചേര്‍ത്തല താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സ നടന്നെങ്കിലും ഡിസംബര്‍ ഒമ്പതിന് ദിവാകരന് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: