ന്യൂദല്‍ഹി: പോക്സോ നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. 12 വയസിന് താഴെയുള്ള കുട്ടികളെ പീഡനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്നതാണ് ഭേദഗതി. പോക്സോ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദസര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ക്യാബിനറ്റ് നോട്ട് തയാറാക്കി മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കും അയച്ച് അഭിപ്രായം തേടിയ ശേഷമാണ് നിയമഭേദഗതിക്ക് ശുപാര്‍ശ ചെയ്തത്. സമീപകാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം വേണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നത്. നേരത്തെ കഠ്വ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി പറഞ്ഞിരുന്നു.
നിലവില്‍ ജീവപര്യന്തമാണ് പോക്സോ നിയമപ്രകാരം ലഭിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനായി 2012ലാണ് ഈ നിയമം ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: