ജോധ്പൂര്‍: ബലാത്സംഗകേസില്‍ പ്രതിയായ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ വിധി പ്രഖ്യാപിക്കുന്നതിനെത്തുടര്ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ രാജസ്ഥാന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജോധ്പുര്‍ പൊലീസിനാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
25നാണ് വിധി പ്രഖ്യാപിക്കുന്നത്. 2013 ആഗസ്തില്‍ 16 വയസ്സുള്ള പെണ്‍കുട്ടി നല്കിയ പരാതിയിലാണ് ആശാറാം ബാപ്പു ജയിലിലാകുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലെ ആശ്രമത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വിധി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പരാതിക്കാരിയുടെ വീടിനും സുരക്ഷ വര്‍ദ്ധിപ്പിക്കും.
കേസില്‍ ബാപ്പുവിന് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗ കേസുകളാണ് ആശാറാം ബാപ്പുവിന്റെ പേരിലുള്ളത്. ആശാറാം ബാപ്പുവിന്റെ മകന് നാരായണ്‍ സായിക്കെതിരെയും പീഢനക്കേസുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: