ആലപ്പുഴ: കോടികളുടെ കാര്‍ഷിക വായ്പ തട്ടിപ്പ് കേസില്‍ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ഒളിവിലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. നെല്‍കൃഷിയുടെ മറവില്‍ നടന്ന ബാങ്ക് വായ്പതട്ടിപ്പില്‍ ഫാ. പീലിയാനിക്കല്‍ പ്രധാന പ്രതിയാണ്. അറസ്റ്റ് ഭയന്ന് ഒളിവില്‍പോയതെന്നാണ് സൂചന. വികസന സമിതിയുടെ മാമ്പുഴക്കരിയിലെ ഓഫീസ് പൂട്ടിയിരിക്കുകയാണ്. പീലിയാനിക്കലിന്റെ വാഹനം ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
മറ്റു പ്രതികളായ വെളിയനാട് ബ്ളോക്ക് പഞ്ചായത്തംഗവും, എന്‍സിപി നേതാവുമായ റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ജീവനക്കാരി ത്രേസ്യാമ്മ എന്നിവരും ഒളിവിലാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ കോടതി തള്ളിയിട്ട് ഒരു മാസം കഴിഞ്ഞു. കുട്ടനാട് വികസന സമിതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ പേരിലാണ് വ്യാപകമായ സാമ്പത്തിക തട്ടിപ്പ് നടന്നത്.
കര്‍ഷകരുടെ പേരില്‍ അവര്‍പോലും അറിയാതെ ബാങ്ക്വായ്പ എടുക്കുക, കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുക തുടങ്ങിയ തന്ത്രങ്ങളിലൂടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ക്രൈബ്രാഞ്ച് അന്വേഷണസംഘം പലതവണ മൊഴിയെടുക്കാന്‍ വിളിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫാ. പീലിയാനിക്കല്‍ ഹാജരായിരുന്നില്ല. ഇപ്പോള്‍ അന്വേഷണം അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെ അറസ്റ്റുണ്ടാകുമെന്ന സൂചന വന്നതോടെയാണ് ഒളിവില്‍ പോയത്.
കാവാലം സ്വദേശി കെ.സി. ഷാജി നല്കിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ടാണ് പണംതട്ടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. റോജോ ജോസഫാണ് സംഘങ്ങള്‍ക്ക് വായ്പ തരപ്പെടുത്തിയത്. ഇത്തരത്തിലുള്ള 186ഗ്രൂപ്പുകള്‍ക്കാണ് ഫാ. പീലിയാനിക്കലിന്റെ ശുപാര്‍ശയില്‍ ബാങ്കുകള്‍ വായ്പ നല്‍കിയത്. സംഘത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും നേരിട്ട് പോയി ഒപ്പിട്ട് കൊടുത്താല്‍ സംഘത്തിലെ മറ്റുള്ളവരുടെ പേരിലും വായ്പ കിട്ടുമെന്ന സൗകര്യത്തിലാണ് ഈ തട്ടിപ്പ് നടന്നത്.
ചുരുക്കം ചിലര്‍ക്കുമാത്രമാണ് പേരിനെങ്കിലും വായ്പാപ്പണം കിട്ടിയത്.കുട്ടനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ട് കേസുകള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: