തിരുവനന്തപുരം: കേരളം വീണ്ടും കടമെടുക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ധനശേഖരണമെന്ന പേരില്‍ ഇക്കുറി 1000 കോടി രൂപയാണ് കടപ്പത്രം വഴി സമാഹരിക്കുന്നത്. ഇതിനായുളള ലേലം 24 ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്.
രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കേരളം കടപ്പത്രം പുറത്തിറക്കുന്നത്. ഈ മാസം 10നാണ് 3500 കോടി കടമെടുത്തത്. ജനുവരിയില്‍ 2000 കോടിയും ഫെബ്രുവരിയില്‍ 1000 കോടിയും കടമെടുത്തതിനു പിന്നാലെയായിരുന്നു ഇത്. ഈ വര്‍ഷം തന്നെ ഇതിനകം 9500 കോടിയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. അമിതമായ കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകരാറിലാക്കുന്നുവെന്ന് ആവര്ത്തിക്കുന്നതിനിടയില്ത്തന്നെയാണ് സംസ്ഥാനം പരിധിയില്ലാതെ തുടര്‍ച്ചയായി കടമെടുക്കുന്നത്.
പുതിയ തസ്തികകളുടെ നിരോധനം മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ നിയന്ത്രണം വരെ എല്ലാം വരിഞ്ഞുമുറുക്കിയാണ് പ്രതിസന്ധി മറികടക്കാന്‍ ധനമന്ത്രി ആഹ്വാനം ചെയ്യുന്നത്. അതിനിടയിലാണ് സര്‍ക്കാര്‍ കടമെടുപ്പ് തുടരുന്നത്. നിയമന നിരോധനത്തിനു പുറമെ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും വിമാനയാത്രയ്ക്കുമൊക്കെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. ഈ സാമ്പത്തിക വര്‍ഷം 20,402 കോടി രൂപയാണ് കടമെടുക്കാവുന്നത്. പത്ത് വര്‍ഷം കൊണ്ട് നാലിരട്ടി വര്‍ധനയാണ് സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ വന്നിട്ടുള്ളത്. 2007 – 08 വര്‍ഷത്തില്‍ 55,410 കോടി രൂപയായിരുന്ന കടബാധ്യത 2018 ജനുവരി അവസാനമായപ്പോഴേക്കും 2,09,286 കോടിയായി. ആളോഹരി കടബാധ്യത 60,951.രൂപ.ട്രഷറി വഴിയുള്ള തുടര്‍ച്ചയായ കടമെടുപ്പ് കാരണം കേന്ദ്രം കടമെടുപ്പുപരിധി വെട്ടിക്കുറച്ചതാണു പ്രതിസന്ധിയുണ്ടാക്കിയതെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: