കോവളം: വിദേശ വനിതയുടെ ജീർണിച്ചു തുടങ്ങിയ മൃതദേഹം ശിരസ്സറ്റ നിലയിൽ തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടൽക്കാടിനുള്ളിൽ കണ്ടെത്തി. ഒരു മാസം മുൻപു പോത്തൻകോട്ടുനിന്നു കാണാതായ ലിത്വേനിയ സ്വദേശി ലിഗയുടെ മൃതദേഹമെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹത്തിനും ഒരു മാസത്തെ പഴക്കമുണ്ട്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹത്തിൽനിന്നു വേർപെട്ട തല അരമീറ്റർ അകലെ കിടന്നിരുന്നു. കാലുകൾ നിലത്തു നീട്ടിവച്ചു കൈകൾ വള്ളിപ്പടർപ്പിൽ തൂങ്ങിയ നിലയിലാണ്. കാലുറകളും ടീ–ഷർട്ടുമാണു വേഷം. പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാൻ എളുപ്പമല്ലാത്ത സ്ഥലത്തു മൃതദേഹം കണ്ടതു കൊലപാതകമായിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ജഡം ജീർണിച്ചതിനാൽ വിശദമായ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്നു സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ് അറിയിച്ചു.
മൃതദേഹം കണ്ടെത്തിയ കണ്ടൽക്കാടിന്റെ ഒരു വശത്തു കരമന-കിള്ളിയാറാണ്. ആറിന്റെ തീരത്തോടടുത്ത ഭാഗത്തു ചൂണ്ടയിടാൻ എത്തിയ യുവാക്കളാണു വിവരം പോലീസിനെ അറിയിച്ചത്. ലിഗയെത്തേടി കേരളം മുഴുവൻ സഞ്ചരിക്കുന്ന സഹോദരി ഇലീസ്, ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് എന്നിവർ ഇന്നു തലസ്ഥാനത്തെത്തും. അന്വേഷണാർഥം ഇന്നലെ ഇവർ കാസർകോട്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: