ആലപ്പുഴ: സിപിഎം നേതാക്കളടക്കം പ്രതിയായ ദിവാകരന് കൊലക്കേസില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. രക്തദാഹമുള്ള രാഷ്ട്രീയ വൈരാഗ്യമാണ് പ്രകടമായതെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ വിധേയത്വം കാരണം അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതി-3 ജഡ്ജി കെ. അനില്‍ കുമാറിന്റെ വിധിന്യായത്തില്‍ പറയുന്നു.
എഫ്ഐആറില്‍ പോലും കൃത്യമായ വിശദാംശങ്ങള്‍ ഇല്ലായിരുന്നു. ആറാം പ്രതിയും സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ ആര്. ബൈജു കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തിട്ടും പ്രതിയാക്കാന്‍ പോലും പോലീസ് തയാറായില്ല. ഇയാള്‍ നിരപരാധിയാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട്. ദിവാകരന്റെ മകനും ഒന്നാം സാക്ഷിയുമായ ദിലീപ്, അക്രമി സംഘത്തില്‍ ബൈജു ഉണ്ടായിരുന്നതായി മൊഴി കൊടുത്തിട്ടും പോലീസ് നടപടിയെടുത്തില്ല.
അച്ഛനെ അടിച്ചു കൊല്ലാന്‍ ആക്രോശിച്ചത് ബൈജുവാണെന്നും ദിലീപിന്റെ സാക്ഷി മൊഴിയിലുണ്ട്. പിന്നീട് ബൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ബൈജു പോലീസില്‍ കീഴടങ്ങിയെങ്കിലും രണ്ടു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ പോലും പോലീസ് ആവശ്യപ്പെട്ടില്ല. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി വിചിത്രമായിരുന്നു.
താന്‍ സിഐ ആയതിന് ശേഷമുള്ള ആദ്യ കേസാണെന്നും അതിന്റെ പരിചയകുറവാണെന്നുമായിരുന്നു മറുപടി. ജില്ലയിലെ പോലീസിനെ നിയന്ത്രിക്കാനുള്ള രാഷ്ട്രീയ സ്വാധീനം ബൈജുവിന് ഉണ്ടായിരുന്നെന്നും വിധിന്യായത്തില്‍ പറയുന്നു. സിപിഎമ്മിന്റെ രാഷ്ട്രിയ സ്വാധീനമാണ് പ്രതികളെ സംരക്ഷിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചതെന്നും വിമര്‍ശിക്കുന്നു.
ഒന്നു മുതല്‍ മൂന്ന് വരെയുള്ള സാക്ഷികള്‍ 5, 6 പ്രതികള്‍ക്കെതിരെ പരാതികള്‍ നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. പിന്നീട് ഒന്ന്, രണ്ട്, മൂന്ന് സാക്ഷികള്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ 164 വകുപ്പ് പ്രകാരം രഹസ്യമൊഴി നല്‍കുകയായിരുന്നു. ഇരുപതാം സാക്ഷി ആവശ്യപ്പെട്ടിട്ട് പോലും മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും വിധിന്യായത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇടതു സര്‍ക്കാരിന്റെ ഭരണകാലയളവില്‍ പോലീസ് എങ്ങിനെയൊക്കെ സിപിഎമ്മിന് വേണ്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നതിന്റെ വ്യക്തമായ വിവരങ്ങളാണ് വിധിന്യായത്തില്‍ ന്യായാധിപന് ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ കേസുകളില്‍ അപൂര്‍വമാണ് വധശിക്ഷയെന്നതും ഈ കേസിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: