കൊല്ലം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന ആരോപണവുമായി യുവതി. പെരുമ്പുഴ പുന്നമുക്ക് പുഷ്പമംഗലത്തില്‍ കോശി പണിക്കരുടെ മകള്‍ റീമ മെര്ലിന് പണിക്കര്‍ (24)ആണ് പരാതിക്കാരി.
ബാങ്ക് കോച്ചിംഗ് പഠിക്കുന്ന റീമ 2017 മെയിലാണ് പത്രപരസ്യം കണ്ട് റിസര്‍വ് ബാങ്കിന്റെ ഗ്രേഡ് ബി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഓണ്‍ലൈനിലൂടെയായിരുന്നു അപേക്ഷ. 820 രൂപയായിരുന്നു ഫീസ്. അതിന് ശേഷം ഇമെയിലില്‍ ലഭിച്ച നിര്‍ദേശമനുസരിച്ച് രണ്ടുതവണ വിവിധ സെന്ററുകളില്‍ പരീക്ഷയെഴുതി. ഇതിനിടയില്‍ ബാങ്ക് അക്കൗണ്ടിന്റെയും പാന്‍കാര്‍ഡിന്റെയും വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ചോദിച്ചുവാങ്ങി.
ഏറ്റവുമൊടുവില്‍ എറണാകുളത്ത് ആര്‍ബിഐ ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. ബാങ്കിന്റെ ഔദ്യോഗിക സൈറ്റും സീലുകളും അതുപോലെ അനുകരിച്ചാണ് തന്നെ കബളിപ്പിച്ചതെന്ന് റീമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യമെമ്പാടുമായി രണ്ട് ലക്ഷത്തോളം പേര് പരീക്ഷയെഴുതിയിട്ടുണ്ട്. അവര്‍ പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: