ഏറ്റുമാനൂര്‍: കൃഷിവകുപ്പിന്റെ അനാസ്ഥ മൂലം പേരൂര്‍-തെള്ളകം പുഞ്ചപാടശേഖരത്തിലെ കര്‍ഷകരുടെ സ്വപ്നങ്ങള്‍ തകര്‍ന്നു. ഒരു മണി നെല്ല് പോലും തിരികെ ലഭിക്കാത്ത വിധത്തില്‍ ആറ് മാസത്തെ കഠിനപ്രയത്നമാണ് വെള്ളം കയറി നശിച്ചത്.
കൃഷിക്കായി ചെലവാക്കിയ അരക്കോടി രൂപയോളം നഷ്ടപ്പെട്ടു. പാടത്തെ വെള്ളം ഒഴുകി പോകാന്‍ സംവിധാനം ഒരുക്കുന്നതില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നിരുത്തരവാദപരമായ സമീപനമാണ് കൃഷിനാശത്തിന് കാരണമായി പറയുന്നത്.
125 ഏക്കര്‍ പാടശേഖരത്ത് കൃഷി ചെയ്ത നെല്ല് കൊയ്യാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് മഴ കനത്തത്. ഇതോടെ 120 ദിവസം പ്രായമായ നെല്‍കൃഷി വെള്ളത്തിനടിയിലായി. മുട്ടോളം വെള്ളത്തിനുള്ളില്‍ നിന്ന് എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച കര്‍ഷകര്‍ സഹായത്തിന് ഏറ്റുമാനൂര്‍ നഗരസഭാ അധികൃതരുടെ മുന്നിലും കൃഷിവകുപ്പ് അധികൃതരുടെ മുന്നിലും എത്തി. പക്ഷെ പ്രയോജനമുണ്ടായില്ല. അവസാനം നാശനഷ്ടത്തിന്റെ കണക്കെടുക്കാന്‍ മാത്രം കൃഷി ഓഫീസറെത്തി.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തങ്ങളോടു കാട്ടുന്ന അവഗണനയുടെയും ദ്രോഹത്തിന്റേയും ഫലമാണ് ഒരു കതിര് പോലും കൊയ്തെടുക്കാനാവാതെ കൃഷി നശിച്ചതെന്ന് കര്‍ഷകര്‍ പറയുന്നത്.
പാടത്ത് വെള്ളം ക്രമാതീതമായി ഉയരുമ്പോള്‍ അത് പുറത്തേക്കു ഒഴുക്കി കളയാന്‍ നിലവില്‍ തെള്ളകം പാടത്ത് സംവിധാനമില്ല. ഇതിനു വേണ്ടി മോട്ടോര്‍ പുരസ്ഥാപിക്കുക എന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്ത് വന്നിരുന്നു.മോട്ടോര്‍ പുരക്കുള്ള സ്ഥലം സ്വകാര്യവ്യക്തി സൗജന്യമായി നല്‍കുകയും ചെയ്തു.
നഗരസഭാ സെക്രട്ടറിയുടെ പേരില്‍ കര്‍ഷക സമിതിസ്ഥലം എഴുതി നല്‍കിയതിനു ശേഷമാണ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പണമനുവദിക്കാമെന്നായി. രണ്ടു ലക്ഷം രൂപ മോട്ടോര്‍ പുരയ്ക്കായി കൃഷിവകുപ്പ് അനുവദിച്ചു. എന്നാല്‍ നഗരസഭയില്‍നിന്നുള്ള രേഖകള്‍ സമയത്ത് ഹാജരാക്കിയില്ല എന്ന കാരണം പറഞ്ഞ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തുക സര്‍ക്കാരിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഡിസംബറില്‍ അനുവദിച്ച തുക ലഭ്യമാക്കാന്‍ രേഖകള്‍ ഹാജരാക്കാനുള്ള സമയം ഒട്ടും നല്‍കാതെയായിരുന്നു നടപടി. ഇതിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത് എത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വെള്ളം ഒഴുക്കി കളയാന്‍ നിര്‍വാഹമില്ലാതെ വന്നതോടെ ഈ വര്‍ഷത്തെ കൃഷി അപ്പാടെ നശിക്കുകയും ചെയ്തു.
വേനല്‍ മഴ തുടങ്ങിയപ്പോഴേ വെള്ളം വറ്റിച്ചാല്‍ കൊയ്ത്ത് നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പാടത്തെ വെള്ളം മോട്ടോര്‍ വെച്ച് അടിച്ചു തോട്ടിലൂടെ മീനച്ചില്‍ ആറ്റിലേക്ക് ഒഴുക്കണമെങ്കില്‍ തുടര്‍ച്ചയായി മൂന്നു ദിവസമെങ്കിലും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കണമായിരുന്നു. ഇപ്രകാരം വെള്ളം പമ്പ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപെട്ട് തെള്ളകം-പേരൂര്‍ പുഞ്ചപ്പാട നെല്ലുല്‍പ്പാദക സമിതി ഏറ്റുമാനൂര്‍ കൃഷി ഓഫീസീര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനിടെ വെള്ളത്തില്‍ നിന്നും നെല്ല് കൊയ്യാന്‍ എത്തിയ കൊയ്ത്തു യന്ത്രങ്ങള്‍ പാടത്ത് ഇറക്കാനാവാതെ മടങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: