കൊച്ചി: വരാപ്പുഴയില്‍ വീടു കയറി ആക്രമിച്ചതിനെത്തുടര്‍ന്ന് ഗൃഹനാഥന് വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ പിടികൂടിയത് നിരപരാധികളെയെന്ന് അന്വേഷണ സംഘം കണ്ടെത്തി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് ഉള്‍പ്പെടെയുള്ള എട്ടു പേര് യഥാര്‍ത്ഥ പ്രതികളായിരുന്നില്ലെന്ന് അന്വേഷണ സംഘം പറവൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. തെളിവില്ലാത്തതിനാല്‍ ആത്മഹത്യാപ്രേരണക്കുറ്റം റദ്ദാക്കുകയാണെന്നും സംഘം വ്യക്തമാക്കി.
കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്, റൂറല്‍ ടൈഗര്‍ ഫോഴ്സിലെ പോലീസുകാരായ സന്തോഷ്കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവര്‍ക്ക് തലയൂരാനാവാത്തവിധം കുരുക്ക് മുറുക്കിയാണ് റിപ്പോര്‍ട്ട്. നിരപരാധികളെ കസ്റ്റഡിയിലെടുക്കാന്‍ സിപിഎം നേതൃത്വം ഇടപെട്ടിട്ടുണ്ടെന്ന പാര്‍ട്ടി പ്രാദേശിക നേതാവിന്റെ മകന്റെ വെളിപ്പെടുത്തലിനെ കേന്ദ്രീകരിച്ചായിരിക്കും ഇനിഅന്വേഷണം.
വീടാക്രമണക്കേസില്‍ അറസ്റ്റിലായ നിഥിന്, ഗോപിന്, സിദ്ദിക്, എസ്.ജി. വിനു, വിനു (ധാണ്ഡി), ശ്രീക്കുട്ടന്, സജിത്ത് എന്നിവര്‍ക്ക് കേസുമായി ബന്ധമില്ല. ശരത്ത്, വിനു (ധാരാവി) എന്നിവര്‍ക്ക് മാത്രമേ ബന്ധമുള്ളൂ. ആത്മഹത്യാപ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. ആത്മഹത്യയ്ക്ക് പ്രേരണയുമായി ബന്ധപ്പെട്ട് എടുത്ത കേസാണ് റദ്ദാക്കിയത്. ഇനി വീട് കയറി ആക്രമിച്ച കേസ് മാത്രമാണ് നിലനില്ക്കുക. കേസിലെ ഏഴു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
അതിനിടെ സന്തോഷ്കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷ പറവൂര്‍ കോടതി തള്ളി. റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിന്റെ നിയന്ത്രണത്തിലുള്ള റൂറല്‍ ടൈഗര്‍ഫോഴ്സിലെ അംഗങ്ങളായ ഇവര്‍, കേസില്‍ മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്നും പോലീസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ഇവരുടെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ചും അന്വേഷണമുണ്ടാകും. കൊലക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റു ചെയ്ത വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു.
എ.വി ജോർജ്ജിനെ മാറ്റി
കൊച്ചി: ആരോപണവിധേയനായ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിനെ തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് മാറ്റി. കസ്റ്റഡി കൊലപാതക കേസില്‍ റൂറല്‍ എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ മൂന്ന് പോലീസുകാര്‍ അറസ്റ്റിലായിരുന്നു. നിരപരാധിയായ ശ്രീജിത്തിനെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തതില്‍ റൂറല്‍ എസ്പിയുടെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്നാണ് മാറ്റമെന്നാണ് സൂചന. രാഹുല്‍ ആര്.നായരാണ് പുതിയ എസ്പി.
ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കാന്‍ സിപിഎം നേതൃത്വം ജോര്‍ജ്ജിന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഇത് എസ്പി നടപ്പാക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന തരത്തില്‍ സിപിഎം പ്രാദേശിക നേതാവായ പരമേശ്വരന്റെ മകന് ശരത് രംഗത്ത് വന്നിരുന്നു. ശ്രീജിത്തും കൂട്ടരും ചേര്‍ന്നാണ് വീടാക്രമിച്ചതെന്ന് പരമേശ്വരനെക്കൊണ്ട് പറയിപ്പിച്ചത് സിപിഎം പ്രാദേശിക നേതാക്കളായിരുന്നുവെന്നായിരുന്നു ശരത്തിന്റെ വെളിപ്പെടുത്തല്‍. ശരത് പരാമര്‍ശിച്ച സിപിഎം പ്രാദേശിക നേതാവായ ഇ.വി. ഡെന്നിയെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: