ന്യൂദല്‍ഹി: 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്കുന്ന തരത്തില്‍ ക്രിമിനല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. കഠ്വ, ഉന്നാവ് സംഭവങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നതിനിടയിലാണ് ശിക്ഷയുടെ കാഠിന്യം കൂട്ടുന്ന തരത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവ് നിയമം, ക്രിമിനല്‍ നടപടിക്രമം, പോക്സോ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ഒാര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.
നിയമ ഭേദഗതിക്കുള്ള ഒാര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. മറ്റു ലൈംഗിക പീഡനക്കേസുകളിലെ ശിക്ഷകള്‍ക്ക് കാഠിന്യം കൂട്ടുന്ന ഭേദഗതികളും ഒാര്ഡിനന്സിലുണ്ട്. ബലാത്സംഗക്കേസുകള്ക്കു വേണ്ടി അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും എല്ലാ പോലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും പ്രത്യേക ഫൊറന്‍സിക് കിറ്റുകള്‍ ലഭ്യമാക്കണമെന്നും നിയമഭേദഗതിയില്‍ ആവശ്യപ്പെടുന്നു.
12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്താല്‍ 20 വര്‍ഷത്തെ കഠിനതടവോ ആജീവനാന്ത തടവോ വധശിക്ഷയോ നല്‍കണമെന്നാണ് നിയമഭേദഗതി. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ വധശിക്ഷയോ ആജീവനാന്ത ജയില്‍ശിക്ഷയോ ലഭിക്കും. 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയാല്‍ ചുരുങ്ങിയ ശിക്ഷാകാലയളവ് 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമാക്കി വര്‍ധിപ്പിച്ചു. 20 വര്‍ഷമെന്നത് ശേഷിക്കുന്ന ജീവിതകാലം ജയിലില്‍ എന്ന തരത്തില്‍ ദീര്‍ഘിപ്പിക്കാനും വ്യവസ്ഥയുണ്ട്. 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്ന കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷക്കുള്ള അവസരം എടുത്തു കളയുന്നതും കൂടിയാണ് നിയമഭേദഗതി.
ബലാത്സംഗക്കേസില്‍ ചുരുങ്ങിയ ശിക്ഷ ഏഴ് വര്‍ഷം കഠിനതടവ് എന്നത് 10 വര്‍ഷമാക്കി. ഇത് പരമാവധി ജീവപര്യന്തം വരെ നീട്ടാനും ഒാര്‍ഡിനന്‍സ് നിര്‍ദേശിക്കുന്നു. കേസുകള്‍ രണ്ട് മാസത്തിനുള്ളില്‍ തീര്‍ക്കാന്‍, വേഗത്തിലുള്ള അന്വേഷണവും വിചാരണയും നിര്‍ബന്ധമാക്കുന്നതിനുള്ള വ്യവസ്ഥകളും ഒാര്ഡിനന്സിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: