മുംബൈ: താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്ശകനല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങളെയാണ് എതിര്‍ക്കുന്നതെന്നും ശിവസേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെ. താന്‍ മോദിയുടെ വിമര്‍ശകനല്ല. അതേയസമയം മോദി സര്‍ക്കാരിന്റെ ചില നയങ്ങളോടു വിയോജിപ്പുണ്ട്. അത് മനസ്സില്‍ വച്ചുകൊണ്ടിരിക്കാന്‍ അറിയില്ല. തുറന്നു പറയും, ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെ ഉദ്ധവ് പറഞ്ഞു.
ശിവസേനയുടെ മുഖപത്രമായ സാംമ്നയിലൂടെ കേന്ദ്രസര്‍ക്കാരിനേയും മോദിയേയും നിരന്തരം വിമര്ശിക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ഉദ്ധവ്.
ത്രിപുരയില്‍ ബിജെപിയുടെ വന്‍ വിജയത്തിന്റെ ആസൂത്രകന്‍ എന്നു വിശേഷിപ്പിക്കുന്ന, മഹാരാഷ്ട്രയില്‍ നിന്നുള്ള ആര്‍എസ്എസ് പ്രചാരക് സുനില്‍ ദേവ്ധറും ചടങ്ങില്‍ പങ്കെടുത്തു. സുനില്‍ ദേവ്ധറിനെ നോക്കിയാണ് ഉദ്ധവ് തന്റെ പ്രസംഗത്തിലെ രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞത്.
ഹിന്ദുക്കള്‍ എന്ന വിചാരത്തില്‍ നാം ഒന്നിച്ചു നിന്നാല്‍ വോട്ടുകള്‍ ഭിന്നിക്കില്ലെന്ന് ഉദ്ധവ് പറഞ്ഞു. എന്നാല്‍ അഭിപ്രായങ്ങളിലും ചിന്തകളിലും വൈരുദ്ധ്യം വന്നാല്‍ ആരാണ് യഥാര്‍ഥ ഹിന്ദു എന്ന ചോദ്യവും ഉയരും. താങ്കള്‍ (സുനില്‍) 28 വര്‍ഷത്തിനു ശേഷമാണ് മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തുന്നത്. താങ്കള്‍ ഇവിടം വിട്ടു പോയില്ലായിരുന്നു എങ്കില്‍ ഈ സംസ്ഥാനം കൂടുതല്‍ മെച്ചപ്പെടുമായിരുന്നു. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തില്‍ നാം ഒന്നിച്ചു നിന്നു. എന്നാല്‍ അച്ഛെ ദിന് വന്നപ്പോള്‍ ശിവസേനയെ ആവശ്യമില്ലാതായി. അതാണ് എന്നെ വേദനിപ്പിക്കുന്നത്, ഉദ്ധവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: