ആലപ്പുഴ: കുട്ടനാട്ടിലെ കോടികളുടെ കാര്‍ഷിക വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ ഒളിവിലാണെന്ന പ്രചരണം നിഷേധിച്ച് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ രംഗത്തെത്തി. എന്നാല്‍ പീലിയാനിക്കലും മറ്റു പ്രതികളും ഒളിവിലാണെന്ന് ആവര്‍ത്തിക്കുകയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്.
നേരത്തെ ഒളിവിലാണെന്ന് പോലീസ് പറഞ്ഞ വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം റോജോ ജോസഫ് കഴിഞ്ഞ 10ന് ബ്ലോക്ക് ഓഫീസില്‍ നേരിട്ടെത്തി അലവന്‍സ് തുക കൈപ്പറ്റിയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പ്രതികള്‍ കണ്മുന്നില് വിലസുമ്പോള്‍ അവര്‍ ഒളിവിലാണെന്ന് പറഞ്ഞ് പരിഹാസ്യരാകുകയാണ് അന്വേഷണ സംഘം.
ശാരീരിക അവശതകള്‍ കാരണമാണ് കുട്ടനാട് വികസന സമിതി ഓഫീസില്‍ എത്താന്‍ കഴിയാത്തതെന്നും ഓഫീസ് അടച്ചു പൂട്ടിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മാധ്യമങ്ങള്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ പീലിയാനിക്കല്‍ പറയുന്നു.
ഒളിവില്‍പ്പോകാനുള്ള തെറ്റുകള്‍ ചെയ്തതായി കരുതുന്നില്ല. കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ വായ്പയ്ക്ക് ശുപാര്‍ശ ചെയ്യുകമാത്രമാണ് താന്‍ ചെയ്തത്. കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയത് തന്റെ സുരക്ഷയ്ക്കായാണ്. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടു കിട്ടാനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പീലിയാനിക്കല്‍ പറഞ്ഞു.
വ്യാജ കര്‍ഷക ഗ്രൂപ്പുകളുണ്ടാക്കി, വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളില്‍നിന്നായി നിരവധിയാളുകളുടെ പേരില്‍ കാര്‍ഷികവായ്പ തട്ടിയെടുത്തെന്നാണു ഫാ. പീലിയാനിക്കലിനെതിരേയുള്ള കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: