ചേകന്നൂര്‍ മൗലവിയെക്കുറിച്ച് മലയാളികള്‍ കേട്ടിരിക്കും. മദനിയെക്കുറിച്ചും. മൗലവി പി.കെ. മുഹമ്മദ് അബുല്‍ ഹസന് ബാഖവിയും അബ്ദുല്‍ നാസര്‍ മദനിയും തമ്മില്‍ സാമ്യതകളുമില്ല. എന്നാല്‍ മദനിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നവര്‍ ചേകന്നൂര്‍ മൗലവിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മൗനിബാബമാരാകുന്നു. 1993 ജൂലായ് 23 ന് കൊണ്ടോട്ടി പുളിക്കല്‍ അരൂര്‍ എന്ന സ്ഥലത്തുള്ള ചുവന്ന കുന്നിലെവിടെയോവെച്ച് കൊല്ലപ്പെട്ട മതപണ്ഡിതനാണ് ചേകന്നൂര്‍. ക്രൈംബ്രാഞ്ചിന്റെ 205/സിആര്‍ /93 നമ്പര്‍ ഫയല്‍ കേസ് പിന്നീട് സിബിഐ ആണ് അന്വേഷിച്ചത്. മണ്ടാലില്‍ ഉസ്മാന് മുസ്ലിയാര്, അരീക്കോട് മംഗലശ്ശേരി മുഹമ്മദ് ബഷീര്‍, ആലംകോട് വലിയവീട്ടില്‍ വി.വി. ഹംസ, കീഴിശ്ശേരി ഇയാന്‍ ഹംസ, കളമശ്ശേരി ചങ്ങമ്പുഴനഗര്‍ പി.കെ. സൈഫുദ്ദീന്, കുഴിമണ്ണ മുഹമ്മദ് കുട്ടി, പുളിക്കല്‍ കോട്ടപ്പുറം തെക്കേക്കണ്ടി കുഞ്ഞിമരക്കാര്‍, പള്ളിക്കല്‍ കുന്നത്തിരി അബ്ദുല്‍ ഗഫൂര്‍, പാലപ്പറ്റ അബ്ദുല്‍ സലാം എന്നിവരാണ് സിബിഐ തയാറാക്കിയ കുറ്റപത്രത്തിലുണ്ടായിരുന്നത്.
അറേബ്യന്‍ സുന്നികളുടെ അഞ്ചുനേര നിസ്കാരത്തിലും അഞ്ചുനേര ബാങ്കിലും ഹദീസു ഗ്രന്ഥങ്ങളിലും ഒക്കെ ഖുര്‍ആനിക വിരുദ്ധമായ സങ്കല്‍പ്പങ്ങളാണെന്നും ഇസ്ലാം എന്നാല്‍ അറേബ്യന്‍ സംസ്കാരമല്ലെന്നും പണ്ഡിതോചിതമായി പ്രസംഗിച്ച ചേകന്നൂര്‍ സുന്നി-മുജാഹിദ്- ജമാ അത്തെ ശക്തികളുടെ കണ്ണിലെ കരടായിരുന്നു. മതപണ്ഡിതവേഷം കെട്ടി നടക്കുന്ന ഉസ്താതുമാരുടെ മുമ്പില്‍ ചേകന്നൂരിന്റെ വാദമുഖങ്ങള്‍ ഉത്തരങ്ങളില്ലാതെ ഉയര്‍ന്നു നിന്നു.
അസഹിഷ്ണുതയുടെ മതകാര്‍ക്കശ്യങ്ങള്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നു ചേകന്നൂരിന്റെ അന്ത്യം. ചുവന്ന മണ്ണില്‍ പിന്നീട് ചേകന്നൂരിന്റെ ഭൗതികദേഹത്തിനായി അന്വേഷണ സംഘം കിളച്ചുമറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. ദൃശ്യം സിനിമയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മൃതദേഹം ആസുത്രിതമായി അവിടെ നിന്നും മാറ്റിയിരുന്നു; കൊലയാളി സംഘം പോലും അറിയാതെ പിന്നീട് കെട്ടിപ്പൊക്കപ്പെട്ട മഹാസൗധങ്ങളുടെ അടിത്തറക്ക് കീഴില്‍ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത വണ്ണം ചേകന്നൂരിന്റെ ദേഹം ആഴത്തില്‍ കുഴിച്ചുമൂടിയിരുന്നു. ചേകന്നൂരിന്റെ മൃതദേഹത്തെപ്പോലും അത്രമേല്‍ ഭയമായിരുന്നു അവര്‍ക്ക്.
ചേകന്നൂരിന്റെ ആശയങ്ങളെ ശക്തിയുക്തം എതിര്‍ത്തിരുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ക്ക് ചേകന്നൂരിന്റെ കൊലപാതകത്തില്‍ പങ്കുണ്ടായിരുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. കാന്തപുരത്തെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂരിന്റെ അമ്മാവന് സാലിം ഹാജി നല്കിയ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളുകയായിരുന്നു. വിചാരണയുടെ ആദ്യ ഘട്ടത്തില്‍ കാന്തപുരത്തെയും പ്രത്യേക കോടതി പ്രതിയാക്കിയിരുന്നു. എന്നാല്‍ ഇത് ഹൈക്കോടതി റദ്ദാക്കി. സുപ്രീം കോടതി ഇത് ശരിവെച്ചുവെങ്കിലും വീണ്ടും സിബിഐ പ്രത്യേക കോടതിയെ സമീപിക്കാന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ മുന്‍ നിലപാടില്‍ നിന്നും മാറാന്‍ സിബിഐ കോടതി തയ്യാറായില്ല. ഒമ്പത് പ്രതികളില്‍ ഒന്നാം പ്രതി വി.വി.ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷിച്ചുകൊണ്ട് മറ്റ് എട്ടുപേരുടെയും കുറ്റം തെളിയിക്കാനായില്ലെന്ന് പറഞ്ഞ് അവരെ വെറുതെവിടുകയായിരുന്നു.
ചേകന്നൂര്‍ മൗലവിയെ കൊലപ്പെടുത്തിയത് മുസ്ലിം തീവ്രവാദസംഘടനകളായ സുന്നിടൈഗര്ഫോഴ്സും ജംഇയ്യത്തുല്‍ ഇസ്ഹാനിയ എന്നീ സംഘടനകളാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സുന്നി മതപണ്ഡിതന്മാരുടെ സുരക്ഷക്കായി തയ്യാറാക്കിയതാണ് സുന്നി ടൈഗര്‍ ഫോഴ്സ്. കൊല്ലാന്‍ ഒരു സംഘവും പിന്നീട് തെളിവുകള്‍ നശിപ്പിച്ച് മൃതദേഹം മാറ്റി സംസ്ക്കരിക്കാന്‍ മറ്റൊരു വിഭാഗവും എന്ന തരത്തില്‍ പഴുതടച്ച ആസൂത്രണമാണ് കൊലയ്ക്ക് പിന്നിലുണ്ടായിരുന്നത്. 1992 നു ശേഷം സുന്നിടൈഗര്‍ ഫോഴ്സ് പേരുമാറ്റി ജംഇയ്യത്തുല്‍ ഇസ് ഹാനിയ എന്നാക്കി. ഏറെ ദുരൂഹതകള്‍ ബാക്കിവെച്ചാണ് ചേകന്നൂര്‍ മൗലവി കൊലപാതകത്തിന്റെ വിധി പുറത്തുവന്നത്. ചേകന്നൂര്‍ മൗലവി വധക്കേസ് അന്വേഷിച്ച സംഘത്തലവന് പോലീസ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിനുശേഷം കാരന്തൂര്‍ മര്‍ക്കസിന്റെ സുപ്രധാന സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടുവെന്നത് യാദൃശ്ചികമാകാനിടയില്ല.
മതനവീകരണത്തിനും നവോത്ഥാനത്തിനും വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച ചേകന്നൂര്‍ മൗലവിയെ ‘പ്രബുദ്ധകേരളം’ വിസ്മൃതിയിലേക്ക് തള്ളി. എന്നാല്‍ മദനിയെ മഹാത്മാവായി ചിത്രീകരിച്ചത് സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു.
കേരളത്തിലങ്ങോളമിങ്ങോളം മതവെറിയുടെ തീതുപ്പുന്ന പ്രസംഗങ്ങളുമായാണ് മദനി രംഗത്തുവന്നത്. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ കാലഘട്ടത്തെ തന്റെ മതവിദ്വേഷം പ്രചരിപ്പിക്കാനുള്ള പാകമായ സമയമായി മാറ്റിയെടുക്കാന്‍ മദനിക്ക് കഴിഞ്ഞു. 100 ല്‍പ്പരം കേസുകളാണ് മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ മദനിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇടത് വലതു മുന്നണികള്‍ക്ക് രാഷ്ട്രീയ സഹായം ചെയ്യാന്‍ എന്നും തയ്യാറായിരുന്ന മദനി ആ സൗകര്യമുപയോഗിച്ച് കേസുകളെയും അന്വേഷണങ്ങളെയും അട്ടിമറിച്ചു. 1998 ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടാണ് മദനി അറസ്റ്റിലാവുന്നത്. 2007 ഓഗസ്റ്റ് 1 ന് കേസില്‍ കുറ്റം തെളിയിക്കപ്പെടാത്തതില് മോചിതനായ മദനി ബെംഗളൂരു സ്ഫോടന (2008 ജൂലൈ 25) കേസില്‍ പ്രതിയായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലായിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണെങ്കിലും പോലീസ് നിരീക്ഷണത്തില്‍ ബെംഗളൂരുവില്‍ കഴിയുന്ന മദനിക്ക് ലഷ്കര്‍ ഭീകരന് തടിയന്റെവിട നസീറുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ മദനിയെ സംരക്ഷിക്കാനും മഹത്വവല്ക്കരിക്കാനും കേരളത്തിലെ ഇരുമുന്നണികളും മത്സരിച്ചു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മദനിയെ 1998 മാര്‍ച്ച് 31 നാണ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ മദനിക്കെതിരെ കുറ്റപത്രം നല്‍കുന്നത് രണ്ടര വര്‍ഷത്തിനുശേഷമാണ്.
അയോദ്ധ്യാ സംഭവത്തെത്തുടര്‍ന്ന് 1992 ല്‍ ഐഎസ്എസ് നിരോധിക്കപ്പെട്ടെങ്കിലും അത് പിഡിപി എന്ന രാഷ്ട്രീയ സംഘടനയായി പുനരുജ്ജീവിപ്പിക്കുകയായിരുന്നു എന്നതാണ് ശരി. 1998 ഫെബ്രുവരി 14 ന് കോയമ്പത്തൂരില്‍ പന്ത്രണ്ട് സ്ഥലത്തായി ബോംബു സ്ഫോടനങ്ങള്‍ നടന്നു. ഭാരതത്തെ ഞെട്ടിച്ച സ്ഫോടന സംഭവത്തില്‍ 59 പേര് കൊല്ലപ്പെട്ടു. 218 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോയമ്പത്തൂരില്‍ ബിജെപി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാനെത്തുമെന്ന് കരുതിയ എല്‍.കെ. അദ്വാനി ആയിരുന്നു സ്ഫോടനത്തിന്റെ ലക്ഷ്യം. വിമാനം വൈകിയതിനാല്‍ മാത്രമാണ് അദ്വാനി രക്ഷപ്പെട്ടത്. ഈ സ്ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിനാണ് 1998 ഏപ്രിലില്‍ മദനിയെ കോയമ്പത്തൂര്‍ ജയിലിലടക്കുന്നത്. എന്നാല്‍ വിചാരണ വൈകിപ്പിക്കുന്നുവെന്ന കൂട്ടക്കരച്ചിലാണ് പിന്നീട് കേരളത്തില്‍ നടന്നത്. യഥാര്‍ത്ഥത്തില്‍ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമം നടത്തിയത് മദനിയായിരുന്നു.
181 പ്രതികളും 2333 സാക്ഷികളും ഉള്ള കേസിന്റെ വിചാരണ തടസ്സപ്പെടുത്താനായിരുന്നു മദനി ശ്രമിച്ചത്. മദനിയുടെ മനുഷ്യാവകാശത്തെക്കുറിച്ചായിരുന്നു കേരളത്തില്‍ ഇടതു വലതു മുന്നണികളും ഒരു വിഭാഗം ഒപ്പിയാന്‍ സാംസ്കാരിക നായകന്മാരും വേവലാതി പൂണ്ടത്. കേരളനിയമസഭ 2006 മാര്‍ച്ച് 6 ന് ഐക്യകണ്ഠേന പ്രമേയം പാസാക്കിയ അപൂര്‍വ്വം അവസരങ്ങളിലൊന്ന് മദനിക്ക് വേണ്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു. അയോദ്ധ്യാ സംഭവത്തെത്തുടര്‍ന്ന് കേരളത്തിലെ 6 ജില്ലകളിലായി 186 സ്ഥലങ്ങളില്‍ അന്ന് അക്രമം നടന്നിരുന്നു. ഇതിന് മുഖ്യസൂത്രധാരത്വം വഹിച്ചത് ഐഎസ്എസ് ആണെന്നത് അന്ന് പരസ്യമായിരുന്നു. നായനാര്‍ വധശ്രമ ഗൂഢാലോചനക്കേസിലെയടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ വിരല്‍ ചൂണ്ടപ്പെട്ട മദനിയുമായി 2007 ആഗസ്റ്റ് 2 ന് ശംഖുമുഖം കടപ്പുറത്താണ് വേദി പങ്കിടാന്‍ ആഭ്യന്തരമന്ത്രിസ്ഥാനത്തിരുന്നു കൊണ്ട് കോടിയേരി ബാലകൃഷ്ണന് മടിയുണ്ടായിരുന്നില്ല. മന്ത്രിമാരായ എം.എ.ബേബിയും എന്‍.കെ. പ്രേമചന്ദ്രനും അന്ന് വേദി പങ്കിട്ടു. ഇടതുപക്ഷം പരസ്യമായ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയതോടെ പിഡിപിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സിപിഎമ്മിനായി എന്നാല്‍ 1995 ജനുവരി 16 ന് പിഡിപി ക്കാര് പൂന്തുറയിലെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന തിരുവനന്തപുരം ഈവനിംഗ് ലോ കോളജ് ചെയര്മാന് എ.എം. സക്കീറിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവം സിപിഎം നേതാക്കള്‍ സൗകര്യപൂര്‍വ്വം മറന്നു.
2009 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മദനിയുമായി സിപിഎം പരസ്യമായി കൈകോര്‍ത്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പൊന്നാനിയില്‍ മദനിയുമായി വേദി പങ്കിട്ടു. യുഡിഎഫും കോണ്‍ഗ്രസും പരസ്യമായി പിഡിപിയുടെ രാഷ്ട്രീയ പിന്തുണ തേടി. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മദനിയടക്കമുള്ളവരെ വെറുതെവിട്ടുകൊണ്ടുള്ള കോയമ്പത്തൂര്‍ പ്രത്യേക കോടതിവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് പോലും തമിഴ്നാട് സര്‍ക്കാര്‍ തയ്യാറായില്ല എന്നറിയുമ്പോള്‍ ഒരു ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യം പോലും നിര്‍വ്വഹിക്കാന്‍ ആരൊക്കെയോ അവരെ തടയുന്നുവെന്നാണ് വ്യക്തമാവുന്നത്.
ജസ്റ്റിസ് ഫോര്‍ മദനി ഫോറം രൂപീകരിച്ച കേരളത്തില്‍ എന്തുകൊണ്ടാണ് ജസ്റ്റിസ് ഫോര്‍ ചേകന്നൂര്‍ എന്ന ഫോറം ഉണ്ടാകാതെ പോയത് എന്ന ചോദ്യത്തിനുത്തരം ”കേരളം മതേതരമാണ്” എന്നാണ്!
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: