ന്യൂദല്‍ഹി: ഇംപീച്ച്മെന്റ് നോട്ടീസില്‍ വിധി കല്പ്പിക്കാന് രാജ്യസഭാധ്യക്ഷന് എന്തധികാരമെന്ന് കോണ്‍ഗ്രസ്. നോട്ടീസ് തള്ളാനുള്ള അധികാരം വെങ്കയ്യ നായിഡുവിനില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആര്.എസ് സുര്‍ജേവാല പറഞ്ഞു. അമ്പത് എംപിമാര്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയതോടെ ഇംപീച്ച്മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇനി നോട്ടീസ് തള്ളാന്‍ അധ്യക്ഷനാവില്ല. നോട്ടീസിന്റെ ആധികാരികത ചോദ്യം ചെയ്യാനുള്ള അധികാരം സഭാധ്യക്ഷനില്ല. ജനാധിപത്യത്തെ തള്ളുന്നവരും ജനാധിപത്യത്തെ രക്ഷിക്കുന്നവരും തമ്മിലുള്ള യുദ്ധമാണ് ഇതെന്നും സുര്‍ജേവാല പറഞ്ഞു.
സിബല്‍ അന്ന്
(നിയമമന്ത്രി ആയിരിക്കെ നല്കിയ എന്‍ഡിടിവി അഭിമുഖം)
ഒരു രാഷ്ട്രീയ പാര്‍ട്ടി വിചാരിച്ചാല്‍ അമ്പത് എംപിമാരുടെ ഒപ്പു സമ്പാദിക്കാന്‍ യാതൊരു പ്രയാസവുമില്ല. അതുകൊണ്ട് തന്നെ അവര്‍ ഏതെങ്കിലും ഒരു ജഡ്ജിക്കെതിരെ നീക്കം നടത്തിയാല്‍ ഭരണകക്ഷി എന്ന നിലയില്‍ എതിര്‍ത്തേ പറ്റൂ. ഇംപീച്ച്മെന്റ് പ്രക്രിയയ്ക്ക് ഒരു സംവിധാനം ഉണ്ടാവേണ്ടതുണ്ട്. പിഴവുകള്‍ സംഭവിക്കുന്ന ജഡ്ജിമാര്‍ക്കെതിരെ ഒരു സംവിധാനം ആവശ്യമാണ്. എന്നാല്‍ അത് ഇത്രപേരുടെ പിന്തുണയുമായി ഒപ്പുശേഖരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന നീക്കമല്ല. അമ്പത് പ്രതിപക്ഷ എംപിമാര്‍ ഒപ്പുവെച്ചാല്‍ ആ ജഡ്ജ് കുറ്റക്കാരനാവുന്നില്ല.
സിബല്‍ ഇന്ന്
(എക്കണോമിക് ടൈംസ് അഭിമുഖം)
ജഡ്ജ് ലോയയുടെ കേസിലെ വിധിയോ മറ്റേതെങ്കിലും കേസോ അല്ല ചീഫ് ജസ്റ്റിസിനെതിരായ പ്രശ്നം. രാഷ്ട്രീയ പ്രശ്നവുമല്ല. ഇംപീച്ച്മെന്റ് നോട്ടീസിലെ നടപടിക്രമങ്ങള്‍ ശരിയാണോ അല്ലയോ എന്നതു മാത്രം നോക്കാനേ രാജ്യസഭാധ്യക്ഷന് അധികാരമുള്ളൂ. അദ്ദേഹത്തിന് ജുഡീഷ്യല്‍ അധികാരങ്ങളില്ല. അമ്പതിലധികം പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭാധ്യക്ഷന് പരിഗണിക്കേണ്ടതാണ്. എംപിമാരുടെ അവകാശമാണത്. ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: