പീരുമേട്(ഇടുക്കി): ഏലപ്പാറ ഹെലിബുറിയയിലെ വനഭൂമിയില്‍ നിന്ന് കോടികളുടെ മരങ്ങള്‍ വെട്ടി ക്കടത്തുന്നു, നടപടിയെടുക്കാതെ അധികാരികള്‍. ഏലപ്പാറ വില്ലേജിലെ എസ്വൈ 248, 249, 118, 184, 365 എന്നീ നമ്പറുകളില്‍പ്പെട്ട 135 ഹെക്ടര്‍ ഭൂമിയാണ് വന്‍കിട മുതലാളിമാര്‍ കൈവശം വച്ച് അനുഭവിക്കുന്നത്.
കാറ്റാടി, മരുതി, വെണ്‍തേക്ക്, തേക്ക്, ആഞ്ഞിലി, പ്ലാവ്, ഉന്നം തുടങ്ങിയ മരങ്ങളാണ് ഇവിടെ നിന്ന് കടത്തുന്നത്. ദിവസവും അഞ്ച് ലോഡിലധികം മരമാണ് കൊണ്ടുപോകുന്നത്. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് കടന്ന് മാത്രമെ ഇവിടെ നിന്ന് മരം കടത്താനാകൂ, ഇതും കടന്നാണ് യാതൊരു പരിശോധനയുമില്ലാതെ മരങ്ങള്‍ ജില്ല വിടുന്നത്.
1980ല്‍ കേരള പ്രൈവറ്റ് ഫോറസ്റ്റ് (കെപിഎഫ്) നിയമ പ്രകാരം ഏറ്റെടുത്ത ഭൂമിയാണിത്. 1923ല്‍ കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ദി ഹെലിബുറിയ എസ്റ്റേറ്റ് കമ്പനി ലിമിറ്റഡ്, ആലപ്പുഴ എന്ന ബ്രിട്ടീഷ് കമ്പനിയുടെതായിരുന്നു മുമ്പ് ഈ ഭൂമി. സ്വാതന്ത്ര്യത്തിന് ശേഷം ഈ കമ്പനി ഇല്ലാതായി. മറ്റാര്‍ക്കും കൈമാറ്റം ചെയ്തതായി രേഖകളും ഇല്ല. 1978ല്‍ ഇവിടെ പാര്‍ത്തവരെ കുടിയിറക്കിയ ശേഷമാണ് ഭൂമി ഏറ്റെടുത്തത്.
ഹൈക്കോടതിയില്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസടക്കം നിലനില്‍ക്കെയാണ് ഈ മരംകൊള്ള നിര്‍ബാധം തുടരുന്നത്. രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പണം വാങ്ങി ഇതിന് ഒത്താശചെയ്യുന്നതായും ആരോപണമുണ്ട്. പരിചയമില്ലാത്തവരെ മേഖലയിലേയ്ക്ക് പ്രവേശിക്കുന്നതിന് പോലും അനുവദിക്കാതെ ഗുണ്ടാസംഘവും ഇവിടെ കാവലുണ്ട്. സംഭവത്തില്‍ പ്രദേശവാസിയായ വി.ആര്. അനില്‍കുമാര്‍ വിജിലന്‍സ് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര്ക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പും പലതവണ ഇവിടെ ഇത്തരത്തില്‍ മരം മുറി നടന്നിട്ടുണ്ടെങ്കിലും നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കോട്ടയം ഡിഎഫ്ഒ ഇടപെട്ട് തടയുകയായിരുന്നു. പരാതി നല്‍കുന്നവരെ ഭീഷണിപ്പെടുത്തിയും പണം നല്‍കിയും ഒതുക്കിയ ശേഷമാണ് ഇവിടെ വനംകൊള്ള തുടരുന്നത്.
കര്‍ശന നടപടിയെടുക്കും
വനഭൂമിയില്‍ നിന്ന് മരം മുറിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ദീപക് മിശ്ര ജന്മഭൂമിയോട് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: