കൊച്ചി: ലോകത്തില്‍ യുദ്ധഭീഷണികള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പ്രകൃതി ചൂഷണത്തിനും ആത്മഹത്യയ്ക്കും കൊലപാതകങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഭീകരതക്കും ഒരു കുറവുമില്ലെന്ന് മാതാ അമൃതാനന്ദമയീ ദേവി. രണ്ടു ദിവസത്തെ ഇടപ്പള്ളി ബ്രഹ്മസ്ഥാനോത്സവത്തിന്റെ ഭാഗമായി നടന്ന സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു അമ്മ.
ഇതിനിടയില്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ചേരി തിരിഞ്ഞുള്ള കലഹങ്ങളും സംഘര്‍ഷങ്ങളും വേറെ. കുടുംബങ്ങളില്‍ പോലും സംഘര്‍ഷത്തിന്റെയും മത്സരത്തിന്റെയും അന്തരീക്ഷമാണ്. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത കാലമാണിത്. ആര്‍ക്കും ആരോടും സ്നേഹമോ ആത്മാര്‍ത്ഥതയോ ഇല്ലെന്നും അമ്മ പറഞ്ഞു.
പണ്ട് വാച്ച് അധികമാര്‍ക്കും ഉണ്ടായിരുന്നില്ല. പക്ഷേ എല്ലാ കാര്യങ്ങള്‍ക്കും അവര്‍ സമയം കണ്ടെത്തിയിരുന്നു. ഇന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും വാച്ചുണ്ട്. പക്ഷേ ആര്‍ക്കും ഒന്നിനും സമയം ഇല്ല. ഇന്ന് പലര്‍ക്കും ഫെയ്സ്ബുക്ക് സുഹൃത്തുക്കള്‍ ധാരാളം ഉണ്ട്. പക്ഷേ ജീവിതത്തില്‍ ഒറ്റപ്പെടല്‍ ഇത്രയും കൂടിയ കാലഘട്ടമില്ല. വിശാലമായി കിടന്ന നമ്മുടെ കളിസ്ഥലങ്ങള്‍ ഇന്ന് മൊബൈലിലും ടിവിയിലുമായി ചുരുങ്ങിഎന്നും അമ്മ ആശങ്കപ്പെട്ടു.
അച്ഛനമ്മമാര്‍ മക്കള്‍ക്ക് നല്ലത് മാത്രം വരണം എന്നാഗ്രഹിക്കുന്നവരാണ്. ആ ഉദ്ദേശ്യത്തോടുകൂടിയാണവര് കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നത് . എന്നാല്‍ സ്നേഹത്തിന്റെ പേരില്‍ മക്കള്‍ ചോദിക്കുന്നതെല്ലാം ചെയ്തുകൊടുക്കുമ്പോള്‍, ഉണ്ടായേക്കാവുന്ന വരുംവരായ്കകളെ കുറിച്ച് അച്ഛനമ്മമാര്‍ പലപ്പോഴും ചിന്തിക്കാറില്ല. കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കണം. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ അത് വിവേകപൂര്‍വം ചെയ്യാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
കുട്ടികളാണെങ്കിലും വലിയവരാണെങ്കിലും ഏതു രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മനോനിയന്ത്രണം വളരെ ആവശ്യമാണ്. ഇല്ലെങ്കില്‍ ജീവിതത്തിന്റെ താളവും പാളവും തെറ്റും. ആയിരങ്ങളാണ് അമ്മയുടെ അനുഗ്രഹം തേടി ഇടപ്പള്ളി ബ്രഹ്മസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്, കെ.ജെ. മാക്സി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: