കോഴിക്കോട്: താമരശ്ശേരിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തി. കണ്ണപ്പന്‍കുണ്ട് മേല്‍ഭാഗത്ത് മട്ടിക്കുന്ന് രാഘവന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഏഴോടെ തോക്കു ധാരികളായ നാലംഗ സംഘമെത്തിയത്. ഒരു പുരുഷനും നാലും സ്ത്രീകളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. രാത്രി ഒന്പതുവരെ വീട്ടില്‍ തുടര്‍ന്ന സംഘം മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ ചാര്‍ജ്ജ് ചെയ്തു.
ഭക്ഷണസാധനങ്ങളും അരിയും മറ്റു പലചരക്ക് സാധനങ്ങളും സംഘം കൊണ്ടുപോയി. ജോലിയ്ക്കിടെ പരിക്കേറ്റ് ഒരു കാല് മുറിച്ചു മാറ്റിയ ആളാണ് രാഘവന്. ഭക്ഷണമുള്‍പ്പെടെ കൊണ്ടുപോയതോടെ രാഘവനും കുടുംബവും അത്താഴപ്പട്ടിണിയിലായി. പിറ്റേന്ന് എടുക്കാനായി തൊലി കളഞ്ഞുവെച്ച കപ്പവരെ സംഘം കൊണ്ടുപോയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
പ്ലാന്റേഷന് ഏരിയ ആയതിനാല്‍ പ്രദേശത്തെ വീടുകള്‍ തമ്മില്‍ വലിയ അകലമുണ്ട്. താമരശ്ശേരി ചുരം ഒന്‍പതാം വളവിലേക്ക് ഈ പ്രദേശത്ത് നിന്നും വേഗത്തിലെത്താന്‍ സാധിക്കും. സ്പെഷ്യല്‍ ബ്രാഞ്ചും ആഭ്യന്തര സുരക്ഷാ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദവിവരങ്ങള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: