കണ്ടക്ടറുടെ വേ ബില്ലില്‍ മദ്യത്തിന്റെ അളവ് രേഖപ്പെടുത്തിയിരിക്കുന്നു
കോട്ടയം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സ്ക്വാഡിന്റെ പരിശോധനയില്‍ കുടുങ്ങിയിട്ടും നടപടിയെടുക്കാത്തത് വിവാദമാകുന്നു. കോട്ടയം ഡിപ്പോയില്‍ നിന്ന് കഴിഞ്ഞ 13ന് തെങ്കാശിക്ക് പോയ ബസിലെ സിഐടിയു ജില്ലാ നേതാവ് കൂടിയായ കണ്ടക്ടറാണ് പരിശോധനയില്‍ പിടിയിലായത്.
13ന് കോട്ടയത്ത് നിന്ന് രാവിലെ 10ന് തെങ്കാശിക്ക് പോയ ബസിലെ യാത്രക്കാരാണ് കണ്ടക്ടര്‍ മദ്യപിച്ചതായി കണ്ട്രോള് റൂമില്‍ പരാതി നല്‍കിയത്. ബസ് പന്തളത്ത് എത്തിയപ്പോള്‍ പത്തനംതിട്ട സ്ക്വാഡ് പരിശോധനയ്ക്ക് കയറി. കണ്ടക്ടര്‍ മദ്യപിച്ചതായി കണ്ടെത്തി. 34 എംജി അളവ് ഉള്ളതായാണ് പരിശോധനാ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. 30ല്‍ കൂടുതല്‍ അളവ് ആകരുതെന്നാണ് നിയമം.
എന്നാല്‍ ബസ് അടൂരിലെത്തിയപ്പോള്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം വന്നതോടെ കണ്ടക്ടര്‍ ഡ്യൂട്ടിയില്‍ തുടര്‍ന്നു. തെങ്കാശിയില്‍ ഉച്ചയ്ക്ക് 2.30ന് എത്തി 3ന് തിരികെ പോരേണ്ട ബസ് 3.45 നാണ് എത്തിയത്. 3.55 ന് തിരികെ പോന്ന ബസ് ആര്യങ്കാവില്‍ വച്ച് ആറ്റിങ്ങല്‍ സ്ക്വാഡ് വീണ്ടും പരിശോധിച്ചു. വേ ബില്ലില്‍ മദ്യത്തിന്റെ അളവ് കൂടുതലായി രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ട സംഘം പുനലൂര്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടാന്‍ നിര്‍ദ്ദേശം നല്കി.
ഭരണകക്ഷിയിലെ സ്വാധീനം ഉപയോഗിച്ച് കണ്ടക്ടര്‍ സര്‍വ്വീസില്‍ തുടരാന്‍ ശ്രമം നടത്തി. ഉന്നതതലത്തില്‍ നിന്ന് സമ്മര്‍ദ്ദം എത്തിയതോടെ ചീഫ് ഓഫീസ് വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം കണ്ടക്ടറെ തുടര്‍ന്നും സര്‍വ്വീസിന് അയക്കുന്നതായി ആറ്റിങ്ങല്‍ സ്ക്വാഡ് വേ ബില്ലില്‍ രേഖപ്പെടുത്തി ബസ് സര്‍വ്വീസിന് അയച്ചു.
പന്തളത്ത് വച്ച് നിയമം ലംഘിച്ച് കണ്ടക്ടറെ സര്‍വ്വീസില്‍ തുടരാന്‍ സ്ക്വാഡ് അനുവദിച്ചത് ഉന്നത ഇടപെടല്‍ മൂലമാണെന്ന് ആക്ഷേപമുണ്ട്. സിഐടിയുവിന്റെ കോട്ടയത്തെ ഭാരവാഹികൂടിയായ നേതാവിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന പരാതി ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: