ആലപ്പുഴ: സിപിഎം പോളിറ്റ് ബ്യൂറോ അംഗത്വത്തില്‍ പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളായ വി.എസ്. അച്യുതാനന്ദന് ലഭിക്കാതിരുന്ന ആനുകൂല്യം എസ്. രാമചന്ദ്രന്‍പിള്ളയ്ക്ക് ലഭിച്ചത് കേരള നേതൃത്വത്തിന്റെ താല്‍പ്പര്യത്തില്‍. 80 വയസ്സ് പിന്നിട്ടവരെ പിബിയില്‍ നിന്ന് ഒഴിവാക്കുമെന്ന പാര്‍ട്ടി മാനദണ്ഡം രാമചന്ദ്രന് പിള്ളക്ക് മുന്നില്‍ വഴി മാറിയത് മറ്റൊരു അധികാര കേന്ദ്രം കേരളത്തില്‍ ഉണ്ടാകരുതെന്ന പിണറായി പക്ഷത്തിന്റെ ഉറച്ചനിലപാട് കാരണമാണ്.
മുന്‍ പിബി അംഗമെന്ന നിലയില്‍ കേരളം കേന്ദ്രമാക്കിയുള്ള എസ്ആര്‍പിയുടെ പ്രവര്‍ത്തനം ഭാവിയില്‍ തലവേദനയാകുമെന്ന് പിണറായി പക്ഷത്തിന് ബോദ്ധ്യമുണ്ട്. മാത്രമല്ല എസ്ആര്‍പി ഒഴിഞ്ഞാല്‍ ഇ. പി. ജയരാജന്, എ.കെ. ബാലന്, എ. വിജയരാഘവന്, പി. കരുണാകരന് തുടങ്ങിയവരിലാരെങ്കിലും പിബിയിലെത്തും. ഇതോടെ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് അച്ചുതണ്ടിന് ബദലായി മറ്റൊരു അധികാര കേന്ദ്രവും കേരളത്തിലെ പാര്‍ട്ടിയിലുണ്ടാകും. എസ്ആര്‍പിയെ നിലനിര്‍ത്തിയതോടെ ആ ഭീഷണിയും ഇല്ലാതാക്കാന്‍ കഴിഞ്ഞു.
എം.എ. ബേബിയെ നേരത്തെ തന്നെ ദല്‍ഹിയിലേക്ക് കെട്ടുകെട്ടിക്കുന്നതില്‍ ഇവര്‍ വിജയിച്ചിരുന്നു. ചുരുക്കത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ സീതാറാം യെച്ചൂരി വിഭാഗത്തിന് എതിരായ ശക്തനായ വക്താവിനെ പിബിയില്‍ നിലനിര്‍ത്താനുമായി ഇവിടെ ഉയര്‍ന്നു വരാവുന്ന ഭീഷണിയെ ഇല്ലാതാക്കാനുമായി എന്ന ഇരട്ട നേട്ടമാണ് പിണറായി പക്ഷം നേടിയത്. പി.കെ. ഗുരുദാസന്റെ പടിയിറക്കത്തോടെ കേന്ദ്രകമ്മറ്റിയില്‍ ഉണ്ടായിരുന്ന വിഎസ് അനുകാലികളെ പൂര്‍ണമായും തുടച്ചു നീക്കി.
പ്രത്യേക ക്ഷണിതാവെന്ന നിലയില്‍ വിഎസിന്റെ സാന്നിദ്ധ്യം പോലും പിണറായിയുടെയും കൂട്ടരുടെയും ഔദാര്യത്തിലാണ്. കണ്ണൂരില്‍ നിന്ന് മാത്രം കേന്ദ്രകമ്മറ്റിയില്‍ എട്ടു പേര് ഉള്ളപ്പോള്‍ എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലികളില് നിന്നുള്ള പ്രാതിനിധ്യം നാലായി ഒതുങ്ങി. 1985ല്‍ പിബി അംഗമായ വിഎസിനെ വിഭാഗീയതയുടെ പേരില്‍ അച്ചടക്കനടപടിയുടെ ഭാഗമായി 2009ലാണ് പിബിയില്‍ നിന്നൊഴിവാക്കിയത്. പിണറായി വിജയനെയും വിഎസിനൊപ്പം തരംതാഴ്ത്തിയെങ്കിലും മാസങ്ങള്‍ക്കകം പിണറായി പിബിയില്‍ മടങ്ങിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: