യജുര്‍വേദത്തിലെ 32-ാമതു അധ്യായം ഈശ്വരന്റെ സ്വരൂപം വര്‍ണിക്കുന്ന അതിമനോഹരമായ മന്ത്രാവലിയാണ്. ആദ്യ മന്ത്രത്തില്‍ ഏകനായ ഈശ്വരന്റെ വര്‍ണനയാണ്. ഋഷി പറയുന്നു, അവന് അഗ്നിയാണ്, ആദിത്യനു വായുവും ചന്ദ്രനുമാണ്. ശുക്രവും ബ്രഹ്മാവും ആപഃയും ആയ അവന് തന്നെയാണ് പ്രജാപതിയും. രണ്ടാമതു മന്ത്രവും അര്‍ഥവും ഇപ്രകാരമാണ്.
ഓം സര്‍വേ നിമേഷാ
ജജ്ഞിരേ വിദ്യുതഃ പുരുഷാദധി
നൈനമൂര്ധ്വം തിര്യഞ്ചം
ന മധ്യേ പരിജഗ്രഭത്
(യജുര്‍വേദം 32.2 )
(സര്‍വേ=) എല്ലാ (നിമേഷാഃ=) സമയത്തിന്റെ ഏറ്റവും ചെറിയ മാനമായ കണ്ണിമ വെട്ടല്പോലും (വിദ്യുതഃ =) വലിയ ഗാംഭീര്യത്തോടുകൂടി തിളങ്ങുന്ന (പുരുഷാത് =) പരിപൂര്‍ണ്ണനും സര്‍വവ്യാപിയുമായ ഈശ്വരനില്‍നിന്ന് (അധിജജ്ഞിരേ=) അധിഷ്ഠാതൃത്വത്തില് തന്നെയാണ് നടന്നുവരുന്നത്. (ഏനം=) ഈശ്വരനെന്ന ഈ പരമതത്ത്വത്തെ (ന ഊര്‍ധ്വം=) മുകളിലല്ല (ന തിര്യഞ്ചം =) വിലങ്ങനെയുമല്ല (ന മധ്യേ =) മധ്യത്തിലുമല്ല (പരിജഗഭ്രത്=) ഗ്രഹിക്കാനാവുക
നാമറിയാതെ നടന്നുവരുന്ന തീര്‍ത്തും നിസ്സാരമായ ഒരു കാര്യമാണല്ലോ കണ്ണിമവെട്ടല്‍. കണ്ണടച്ചു തുറക്കാന്‍ നമുക്ക് എത്ര സമയം വേണം. സമയത്തിന്റെ ഏറ്റവും ചെറിയ മാനങ്ങളില്‍ ഒന്നാണല്ലോ അത്. എന്നാല്‍ അതുപോലും സര്‍വസാക്ഷിയായ പരമാത്മാവിന്റെ അധിഷ്ഠാതൃത്വത്തില് നടക്കുന്ന കര്‍മമാണ്. ആ കര്‍മത്തിനും സമയത്തിനും സാക്ഷി ഇവയ്ക്കു രണ്ടിനും അതീതനായ ഭഗവാനാണ്. കണ്ണിമവെട്ടാനുള്ള അറിവും കുടിയിരിക്കുന്നത് പരമാത്മാവിലാണ്. പതഞ്ജലി മഹര്‍ഷി യോഗദര്‍ശനത്തില്‍ പറഞ്ഞത് തത്രനിരതിശയം സര്‍വജ്ഞബീജം എന്നാണ്. സമസ്ത ജ്ഞാനത്തിന്റെയും ബീജം ആ പരമാത്മാവിലാണുള്ളതെന്നര്ഥം.
മന്ത്രത്തില്‍ രണ്ടു വാക്കുകള്‍ പ്രയോഗിച്ചുകാണാം. ഒന്ന് വിദ്യുത് രണ്ട് പുരുഷന്. വിശേഷരൂപത്തില്‍ പ്രകാശിക്കുന്നതാണ് വിദ്യുത്ത്. പുരിയില്‍ ശയിക്കുന്നത് അഥവാ വസിക്കുന്നത് പുരുഷനും. ഇതു രണ്ടും ഈശ്വരന്റെ സ്വഭാവ വിശേഷങ്ങള്‍ തന്നെ.
കണ്ണിമവെട്ടുന്നതിനുപോലും സാക്ഷിയായ ഈശ്വരന് എന്റെ എത്രമാത്രം അടുത്തുനില്ക്കുന്നവനായിരിക്കും. ആ ഈശ്വരനെ മുകളില്‍നിന്നോ അല്ലെങ്കില്‍ പിന്നില്‍ നിന്നോ മുന്നില്‍നിന്നോ നടുവില്നിന്നോ ഗ്രഹിക്കാനാവില്ലത്രെ! ഭഗവാനെവിടെയാണ് എന്ന ചോദ്യത്തിന് വിശ്വാസികള്‍ സാധാരണയായി പറഞ്ഞുവരാറുള്ളത്, അവന് മുകളിലാണ് എന്നാണ്. ക്രിക്കറ്റുകളിക്കാര്‍ ഒരു സെഞ്ചുറിയടിച്ചാല്‍ തലമുകളിലേക്കുയര്‍ത്തി ഭഗവാനോട് നന്ദിപറയുന്നത് കണ്ടിട്ടില്ലേ. എന്നാല്‍ വേദം പറയുന്നു ന ഊര്‍ധ്വം- അവന് മുകളില്‍ താമസിക്കുന്നവനല്ല, മുകളിലേക്ക് നോക്കിയാല്‍ അവനെ ഗ്രഹിക്കാന്‍ സാധിക്കില്ല. ന തിര്യഞ്ചം മറ്റു ദിശകളിലോ, കീഴെയോ വസിക്കുന്നവനല്ല, ഇനി മധ്യത്തിലാണെന്ന് ധരിച്ചാലോ, അതുമല്ല, ന മധ്യേ മധ്യത്തിലും അവനെ ഗ്രഹിക്കുക സാധ്യമല്ല. ഈശ്വരന് ആരംഭവും അവസാനവും ഇല്ല. ഏതാണ് അവന്റെ മുകള്ഭാഗം? മുകള്‍ ഭാഗമുള്ള ഒന്നിന് മധ്യഭാഗവും അടിഭാഗവും കാണണം. സര്വ്വത്രനിറഞ്ഞിരിക്കുന്ന. അതും ഒരുപോലെ നിറഞ്ഞിരിക്കുന്ന ഈശ്വരനെ എങ്ങനെയാണ് അല്പത്തില് നിന്നും ഗ്രഹിക്കാനാവുക? മുറിച്ചുമാറ്റാനാകാത്തവന് എന്നാണ് ആദിത്യന് എന്ന വാക്കിന് ഒരര്‍ത്ഥം.
ആദ്യമന്ത്രത്തില്‍ പറഞ്ഞ അഗ്നി, ആദിത്യന് തുടങ്ങിയ എട്ടുദേവതകളില് ഒന്നിനെപ്പോലും ആദി മധ്യാന്തങ്ങളില്‍ ഉപാസകന് ഗ്രഹിക്കാനാകില്ല. കാരണം ഇവക്കൊന്നിനും ആദിയും മധ്യവും അന്തവും ഇല്ല. ഉദാഹരണത്തിന് ചന്ദ്രന് എന്ന ദേവതയെനോക്കാം. ആനന്ദസ്വരൂപിയാണ് ഭഗവാന്, അതുകൊണ്ട് ചന്ദ്രനുമാണ്. അഖണ്ഡമായ ജ്ഞാനത്തിന് ആദിയും അന്തവുമില്ലാത്തതുപോലെ ചന്ദ്രന് എന്ന ദേവതയെ ഊര്ധ്വത്തിലും മധ്യത്തിലും ഉപാസകന് ഗ്രഹിക്കാനാവില്ല. മറിച്ച് ആനന്ദത്തെ പരിപൂര്‍ണ്ണമായി ഗ്രഹിക്കണം. മന്ത്രം പറയുന്നു പരിജഗ്രഭത്. അല്പജ്ഞനായ എനിക്കെങ്ങനെ പരമാത്മാവിനെ സാക്ഷ്ത്ക്കരിക്കാനാകും. അതിന് അവന്റെ തന്നെ അനുഗ്രഹംവേണം. എല്ലാത്തിനും സാക്ഷിയായ പരമേശ്വരാ, പ്രപഞ്ചമാകുന്ന പുരിയില്‍ ശയിക്കുന്ന പുരുഷനാണ് അവിടുന്ന്. നിന്തിരുവടിയെ സാക്ഷാത്ക്കരിക്കാനുള്ള ഒരു മഹാഭാഗ്യം ഞങ്ങളില്‍ ചൊരിയേണമേ. ഇതു മാത്രമാണ് ഇവന്റെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: