1980കളിലെ ആശയപരവും സംഘടനാപരവുമായ ഒരുക്കം, 1990 കളിലെ അക്രമണോത്സുകമായ പരീക്ഷണങ്ങള്‍ എന്നിവയാണ് 2003ലെ മാറാട് കൂട്ടക്കൊലയുടെ പശ്ചാത്തലം. കേരളപ്പിറവിക്കു ശേഷമുണ്ടായ രക്തരൂഷിതമായ കൂട്ടക്കൊലയായി ചരിത്രം രേഖപ്പെടുത്തിയ ഈ ക്രൂരതയെ പിന്തുണക്കുകയായിരുന്നു കേരളത്തിലെ ഇരുമുന്നണികളും. എന്‍ഡിഎഫ് മുതല്‍ മുസ്ലിംലീഗ് വരെയുള്ള സംഘടനകളുടെ പങ്കാളിത്തം ഈ കൂട്ടക്കൊലക്കു പിന്നിലുണ്ടെന്നത് മറ്റൊരു സവിശേഷത.
ആസൂത്രിതമായിരുന്നു 2003 മെയ് രണ്ടിന് മാറാട് കടപ്പുറത്ത് നടന്ന അരുംകൊല. എട്ടു പേരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ മുസ്ലിംഭീകരാക്രമണത്തില്‍ കൊലയ്ക്കിരയായത്. ശാന്തമാണെന്ന് കരുതിയ മാറാടിന്റെ മണല്പ്പരപ്പിലേക്ക് ഭീകരര്‍ ഇരച്ചുകയറിയപ്പോള്‍ അന്തിച്ചു നില്‍ക്കാനേ മാറാടുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിന് കഴിഞ്ഞുള്ളൂ.
മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചനയും അന്തര്‍ സംസ്ഥാനബന്ധവും സാമ്പത്തിക സ്രോതസും അന്വേഷിക്കണമെന്നായിരുന്നു സംഭവത്തിന്റെ തുടക്കം മുതല്‍ അരയസമാജവും ഹിന്ദുസംഘടനകളും ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപിയൊഴിച്ച് മറ്റെല്ലാ സംഘടനകളും ഇതിനെ എതിര്‍ത്തു. കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഒറ്റസ്വരമായിരുന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ സംയുക്ത സമ്മേളനം ചേര്‍ന്ന് സിബിഐ അന്വേഷണമെന്ന ആവശ്യത്തിനെതിരെ ഇവര്‍ സമരം പ്രഖ്യാപിച്ചു. എന്‍ഡിഎഫിന്റെ ഉച്ചഭാഷിണിയായി അധഃപതിക്കുകയായിരുന്നു സിപിഎം.
മാറാട് കൂട്ടക്കൊലക്കേസ് അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷനു മുമ്പാകെ മൊഴി നല്‍കാനെത്തിയ അന്നത്തെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കും പിണറായി വിജയനും സിബിഐ അന്വേഷണം പാടില്ലെന്ന കാര്യത്തില്‍ ഒരേ ശബ്ദമായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ മുന്‍കൈ എടുത്ത പ്രമുഖ പത്രപ്രവര്‍ത്തകരുടെ മുഖത്ത് നോക്കി ഇക്കാര്യത്തില്‍ കയര്‍ത്ത് സംസാരിച്ച കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തെക്കുറിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എന്‍.പി. രാജേന്ദ്രന് എഴുതിയിട്ടുണ്ട്.
എന്തുകൊണ്ടായിരുന്നു സിബിഐ അന്വേഷണത്തെ ഇവര്‍ ഭയന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയെ ഇരുമുന്നണി സര്‍ക്കാരുകളും സര്‍വ്വശക്തിയുമെടുത്ത് എതിര്‍ത്തത് ആര്‍ക്കുവേണ്ടിയായിരുന്നു. മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന പുറത്തുവന്നിരുന്നുവെങ്കില്‍ കേരളത്തില്‍ പിന്നീടുണ്ടായ ഭീകരസംഘടനകളുടെ ഓപ്പറേഷനുകള്‍ ഇല്ലാതാകുമായിരുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ മൃദുസമീപനത്തിന്റെ തണലിലാണ് ഇക്കൂട്ടര്‍ തഴച്ചുവളര്‍ന്നത്. മാറാട് പള്ളിയില്‍ നിന്ന് പിടിക്കപ്പെട്ട ആയുധങ്ങളും കോയമ്പത്തൂരിലെ അല്‍-ഉമ തീവ്രവാദികളുടെ ആയുധങ്ങളും ഒരേ കേന്ദ്രത്തിലാണു നിര്‍മ്മിച്ചതെന്ന വസ്തുത കേരളത്തെ ഞെട്ടിച്ചു. അന്തര്‍സംസ്ഥാന ഭീകരപിന്തുണയോടെ നടപ്പാക്കിയ ഒരു മാസ്റ്റര്‍പ്ലാനിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ പ്രതിക്കൂട്ടിലാവുക ഇരുമുന്നണികള്‍ക്കും വേണ്ടപ്പെട്ട കേരളത്തിലെ മുസ്ലിം നേതൃത്വമായിരിക്കുമെന്ന തിരിച്ചറിവാണ് സിബിഐ അന്വേഷണം ഒഴിച്ച് എന്തുമാകാമെന്ന നിലപാടില്‍ ആദര്‍ശധീരനെന്ന് വാഴ്ത്തപ്പെട്ട ആന്റണിക്കുപോലും ഉറച്ചുനില്‍ക്കേണ്ടിവന്നത്.
മാറാട് കൂട്ടക്കൊലയില്‍ പങ്കെടുത്തവര്‍ക്ക് തീവ്രവാദ കേസുകളില്‍ അകപ്പെട്ട കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രമുഖരുമായി ബന്ധമുണ്ടായിരുന്നു എന്നും തെളിഞ്ഞിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്റെ പ്രധാന നിഗമനങ്ങളിലൊന്ന് ആഴത്തിലുള്ള ഗൂഢാലോചനയെക്കുറിച്ച് സംസ്ഥാനാന്തര ഏജന്‍സികളുടെ സംയുക്ത അന്വേഷണം വേണമെന്നായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് അംഗീകരിച്ച ഇടതുസര്‍ക്കാര്‍ സിബിഐ അന്വേഷണം നടക്കണമെന്നല്ല തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ബലമായ ആവശ്യം കേന്ദ്രത്തിലെ യുപിഎ സര്‍ക്കാറിന്റെ കീഴിലെ സിബിഐ തള്ളുകയായിരുന്നു. ഇടതു സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘവും അന്വേഷണം അവസാനിപ്പിച്ചത് സിബിഐ അന്വേഷണം ആവശ്യമാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. ഭരണകൂടവും നീതിന്യായപീഠവും തങ്ങളുടെ ന്യായമായ ആവശ്യത്തെ പിന്തള്ളിയപ്പോഴും മാതൃകാപരമായ ജനാധിപത്യസമീപനമാണ് മാറാട്ടെ അരയസമാജവും ഹിന്ദുസംഘടനകളും കൈക്കൊണ്ടത്.
ഉറ്റവര്‍ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തിക്കൊണ്ട്, നീതി പുലരാതിരിക്കില്ലെന്ന ശുഭാപ്തി വിശ്വാസത്തോടെ അവര്‍ പൊരുതിനിന്നു. എന്തും സംഭവിക്കാവുന്ന കാലഘട്ടത്തില്‍ പോലും തികഞ്ഞ സംയമനത്തോടെ ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ നിയമസംവിധാനത്തില്‍ പൂര്‍ണ്ണ വിശ്വാസം കാത്തുസൂക്ഷിച്ച് ഹൈന്ദവസംഘടനകളും ചരിത്രപരമായ നേതൃത്വം വഹിച്ച് കേരളത്തിന് മാതൃകകാട്ടി. കൂട്ടിലടച്ച തത്ത യുപിഎ സര്‍ക്കാറിന്റെ പതനത്തോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് അതീവഗുരുതരമായ മാറാട്ടെ കൂട്ടക്കൊലക്കേസില്‍ അന്വേഷണമാവാമെന്ന് സിബിഐ തീരുമാനിക്കുന്നതും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതും. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നിയമപരവും പ്രക്ഷോഭാത്മകവുമായ മുന്നേറ്റത്തിന് ഇതോടെ വിജയകരമായ പരിസമാപ്തി കുറിക്കുകയായിരുന്നു.
മാറാട്ട് ഭീകരവാദികള്‍ നടത്തിയ പരീക്ഷണം കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. വര്‍ഗ്ഗീയഭീകരവാദത്തെ ജനാധിപത്യപരമായ മാറ്റങ്ങളിലൂടെ ചെറുത്തു തോല്‍പ്പിക്കാമെന്ന സന്ദേശമാണ് അത് നല്‍കിയത്. ആത്യന്തികമായി ഇടതും വലതുമില്ല. ഭീകരപക്ഷം എന്ന ഒരു പക്ഷം മാത്രമേയുള്ളൂ എന്ന അനുഭവപാഠവും അത് നല്കി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: