തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്തേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. പട്ടയക്കാരെ കുടിയൊഴിപ്പിക്കാതെ സമീപത്തെ റവന്യൂഭൂമിയില്‍ നിന്നും ഉദ്യാനത്തിലേക്ക് സ്ഥലം കൂട്ടിയെടുത്ത് അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും ധാരണയായിട്ടുണ്ട്.
3200 ഹെക്ടര്‍ വിസ്തൃതിയിലാണ് നീലക്കുറിഞ്ഞി ദേശീയോദ്യാനം പ്രഖ്യാപിച്ചിരുന്നത്. ദേശീയോദ്യാനം പ്രഖ്യാപിച്ച് 11 വര്‍ഷം കഴിഞ്ഞിട്ടും അന്തിമവിജ്ഞാപനമിറക്കാനായിട്ടില്ല. ജനവാസ കേന്ദ്രങ്ങള്‍, പട്ടയഭൂമികള്‍, കൃഷിയിടങ്ങള്‍, ശ്മശാനങ്ങള്‍ തുടങ്ങിയവയെല്ലാം ദേശീയ ഉദ്യാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തുടര്‍ന്നായിരുന്നു അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചിരുന്നത്. സ്ഥലത്ത് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂമന്ത്രി അടങ്ങുന്ന മന്ത്രിതല സമതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
മന്ത്രിതല സമിതി നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയും താമസക്കാരെ കുടിയൊഴിപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: