തിരുവനന്തപുരം: കോവളത്ത് വിനോദസഞ്ചാരത്തിനെത്തിയ വിദേശവനിത ലിഗയുടെ മൃതദേഹം ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു. ലിഗയെ കോവളത്ത് വിട്ട ഓട്ടോ ഡ്രൈവര്‍ ഷാജിയാണ് മൊഴി നല്‍കിയത്.
ലിഗയുടെ വസ്ത്രം ഷാജി തിരിച്ചറിഞ്ഞു. മൃതദേഹം ലിഗയുടേത് തന്നെയെന്നും മൊഴി നൽകി. എന്നാല്‍ മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് ലിഗ ധരിച്ചിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. ഓട്ടോയിൽ കയറുമ്പോൾ ലിഗ സിഗരറ്റ് വലിച്ചിരുന്നതായും ഷാജി പറഞ്ഞു. കൂലിയായി 800 രൂപയും നൽകിയതായും ഷാജി മൊഴി നൽകിയിട്ടുണ്ട്.
അതേസമയം ലിഗയുടെ മരണത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വീണ്ടും പരിശോധന നടക്കുകയാണ്. ലാത്വിയ സ്വദേശി ലിഗ(33)യെ ആയുര്‍വേദ ചികിത്സക്കിടെ പോത്തന്‍കോട് നിന്ന് കഴിഞ്ഞ മാര്‍ച്ച് 14നാണ് കാണാതായത്.
തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളിലാണു ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടന്ന ഫോറിന്‍സിക് പരിശോധനയില്‍ അതു ലിഗയുടേതാണെന്നു വ്യക്തമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: