ന്യൂദല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലെ നിക്ഷേപം 80,000 കോടി കവിഞ്ഞു. പദ്ധതിയില്‍ കൂടുതലാള്‍ക്കാര്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇതോടെ വ്യക്തമായി. എല്ലാ വീടുകളിലും ബാങ്ക് അക്കൗണ്ടുള്ളവരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ തുടങ്ങിയതാണ് ജന്‍ധന്‍ യോജന.
മൊത്തം 31.45 കോടിയാള്ക്കാര്ക്കാണ് ജന്‍ധന്‍ അക്കൗണ്ട് ഉള്ളത്. ഇതുവഴി അക്കൗണ്ടുകളില്‍ എത്തിയത് 80,545.70 കോടി രൂപയും. ഈ ഏപ്രില്‍ 18 വരെയുള്ള കണക്കാണിത്. ബാങ്ക് ശാഖകള്‍ ഇല്ലാത്ത മേഖലകളില്‍ ബാങ്ക് മിത്രങ്ങള്‍ എന്ന് പേരുള്ള 1.26 ലക്ഷം ഏജന്റുമാരാണ് ജനങ്ങള്‍ക്ക് സേവനം നല്‍കുന്നത്.
നോട്ട് അസാധുവാക്കലിനു ശേഷം മൊത്തം നിക്ഷേപം 74,000 കോടിയായി. നേരത്തെ ഇത് 45,300 കോടിയായിരുന്നു, 2017 ഡിസംബറില്‍ തുക 73,878.73 കോടിയായി. അക്കൗണ്ടില്‍ ഒരു രൂപ പോലും ഇടാതെ അക്കൗണ്ട് തുറക്കാം.
പദ്ധതിയില്‍ ചേരുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.
നിക്ഷേപത്തിന് പലിശ, അപകടമുണ്ടായാല്‍ ഒരു ലക്ഷം രൂപയുടെ വരെ ഇന്‍ഷ്വറന്‍സ്, മിനിമം ബാലന്‍സ് വേണ്ട, ഗുണഭോക്താവ് മരിച്ചാല്‍ 30,000 രൂപ വരെ ലഭിക്കും, പണം എവിടേക്കും ലളിതമായി മാറ്റാം, പാചകവാതകം അടക്കമുള്ള വിവിധ പദ്ധതികളില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും സബ്സിഡികളും ഈ അക്കൗണ്ടിലേക്കാണ് നേരിട്ടെത്തുന്നത്, ആറുമാസം കൃത്യമായി അക്കൗണ്ട് നിലനിര്‍ത്തിയാല്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: