ചെങ്ങന്നൂര്‍: അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നിലെ ഐഎസ് ബന്ധം വെളിവായ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണം എന്ന ബിജെപിയുടെ ആവശ്യത്തിന് പ്രസക്തിയേറുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഐഎസ് ഭീകരന് അബ്ദുല്‍ റഷീദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം സമാധാനകാംക്ഷികളായ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അങ്ങേയറ്റം ഗൗരവപരമായ സാഹചര്യം ഉണ്ടായിട്ട് മുഖ്യമന്ത്രി മൗനം വെടിയാന്‍ തയ്യാറായത് ഇന്ന് മാത്രമാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് നവമാധ്യമ കൂട്ടായ്മകളുടെ അഡ്മിന്മാരില് മാത്രം അന്വേഷണം ഒതുക്കാനുള്ള ശ്രമമാണെന്നാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. വസ്തു നിഷ്ടവും ശാസ്ത്രീയവുമായ അന്വേഷണം നടന്നെങ്കില്‍ മാത്രമേ ഇതിന് പിന്നിലെ യഥാര്‍ത്ഥ ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സാധിക്കൂ. അതുകൊണ്ട് എത്രയും പെട്ടെന്ന് എന്‍ഐഎ അന്വേഷണം ആരംഭിക്കണം.
മനുഷ്യാവകാശ കമ്മീഷനെതിരെയുള്ള പിണറായിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. മനുഷ്യാവകാശ കമ്മീഷന് ഭരണഘടനാ സ്ഥാപനമാണ്. വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച മനുഷ്യാവകാശ കമ്മീഷന്റെ വിലയിരുത്തലുകള്‍ അന്വേഷണം പുരോഗമിക്കും തോറും സത്യമായി വരികയാണ്.
സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളും, കൊലപാതകങ്ങളും, ബലാല്‍സംഘങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിദേശ വനിത ലിഗയുടെ മരണം. നാടുകാണാന്‍ എത്തിയ ഒരു വിദേശിയെ കാണാതായിട്ട് കാര്യക്ഷമമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ല. അവരുടെ ബന്ധുക്കളെ കാണാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാഞ്ഞത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല.
സംസ്ഥാനത്തെ ക്രമസമാധാനനില ആകെ താറുമാറായിരിക്കുകയാണ്. കടുത്ത അരാജകത്വം നിലനില്ക്കുന്നു. ക്രമസമാധാനനില സംബന്ധിച്ച ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: