ബീജിങ്: ഭീകരവാദത്തിനെതിരെ പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമസ്വരാജ്. ചൈനയിലെ ബീജിങ്ങില്‍ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുക്കുന്ന എസ്സിഒ (ഷാംഗായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന്) കൗണ്‍സില്‍ യോഗത്തിലാണ് പാക്കിസ്ഥാന് വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാടിനെ സുഷമസ്വരാജ് വിമര്‍ശിച്ചത്. പാകിസ്ഥാന്റെ പേരെടുത്തുപറയാതെയായിരുന്നു പരാമര്‍ശം.
ലോകം നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്നായി ആഗോള ഭീകരവാദം മാറി. ഇതിനെതിരെ ഭിന്നതകള്‍ മറന്ന് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. ഭീകരത മനുഷ്യാവകാശത്തിന്റെ ശത്രുവാണ്; സമാധാനത്തിന്റെയും പുരോഗതിയുടെയും ശത്രുവാണ്. അതിര്‍ത്തികളില്‍ നടത്തുന്ന സായുധഭീകരവാദം രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നതല്ല, ആഗോളതലത്തില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ ഭീതിയുടെ നിഴല്‍ പരത്തി വിഭജനത്തിന്റെ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നതാണ്. ഭീകരരെര ഉന്മൂലനം ചെയ്യുന്നതിനൊപ്പം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ഭീകരവാദികള്‍ക്ക് ധനസഹായമെത്തിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ തിരിച്ചറിയുകയും ആ രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുകയും വേണം. പാക് വിദേശകാര്യമന്ത്രി ഖ്വാജാമുഹമ്മദ് ആസിഫിന്റെ സാന്നിധ്യത്തില്‍ സുഷമ തുറന്നടിച്ചു.
ആഗോള ഭീകരവാദത്തിനെതിനെതിരെ യുഎന്‍ സമ്പൂര്‍ണ ഉച്ചകോടി വിളിക്കണമെന്ന ഇന്ത്യയുടെ രണ്ട് ദശാബ്ദമായുള്ള ആവശ്യം അംഗീകരിക്കണം. യുഎന്‍ രക്ഷാസമിതി പുനഃസംഘടിപ്പിക്കണം. ഭീകരവാദം നേരിടാന്‍ രാജ്യങ്ങള്‍ യോജിച്ച് കര്‍മ്മപദ്ധതി തയ്യാറാക്കണം. അവര്‍ പറഞ്ഞു.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീക്ക് ഹസ്തദാനം നല്‍കിയശേഷമാണ് സുഷമസ്വരാജ് വേദിയിലെത്തിയത്. ചൈന, പാകിസ്ഥാന്, റഷ്യ, അഫ്ഗാനിസ്ഥാന്, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, താജിക്ക്സ്ഥാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് എസ്സിഒ കൗണ്‍സില്‍ യോഗത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: