തളിപ്പറമ്പ്: സ്വന്തം വീട്ടില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ ഗാന്ധിപ്രതിമക്ക് മുന്നില്‍ സത്യഗ്രഹം നടത്തി. തൃച്ഛംബരം സെന്റ് പോഴ്സ് പള്ളിക്ക് സമീപത്തെ പാറപ്പുറത്ത് ഹൗസില്‍ ഹെന്‍ട്രി തോമസ് (73), ഭാര്യ: മോളി (66) എന്നിവരാണ് സ്വന്തം വീട്ടില്‍ ജീവിക്കാന്‍ അനുവദിക്കൂ… ഇല്ലെങ്കില്‍ ഞങ്ങളെ തൂക്കിലേറ്റൂ എന്നാവശ്യപ്പെട്ട് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലുള്ള ഗാന്ധി പ്രതിമക്ക് മുന്നില്‍ സത്യഗ്രഹം നടത്തിയത്. മകളും മരുമകനും ചേര്‍ന്ന് മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
ഇവര്‍ക്ക് പള്ളിയില്‍ നിന്നും ലഭിച്ച സ്ഥലത്ത് 44 വര്‍ഷം മുമ്പാണ് വീട് പണിതത്. ഏക മകള്‍ ഗ്രേസിയും ഭര്‍ത്താവ് ഡേവിഡ് റാഫേലും ചേര്‍ന്ന് തങ്ങളെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാതെ പീഢിപ്പിക്കുകയാണെന്നാണ് ഇവരുടെ പരാതി. മകളുടെ വിവാഹം നടത്തിയ ശേഷം വീട് പുതുക്കിപണിയുന്നതിന് ഹെന്‍ട്രി തോമസ് തളിപ്പറമ്പ് സഹകരണ ബാങ്കില്‍ വീടും സ്ഥലവും പണയപ്പെടുത്തി രണ്ട്ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീട് പുതുക്കിപണിയണമെന്ന മരുമകന്റെ ആവശ്യപ്രകാരമാണത്രേ ഇത്.
രണ്ട്ലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്. എന്നാല്‍ വായ്പ തിരിച്ചടക്കാമെന്നേറ്റ മരുമകന് ഇത് ചെയ്യാതിരുന്നതിനാല്‍ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപാവുകയാണ്. വീടും സ്ഥലവും തങ്ങളുടെ പേരില്‍ എഴുതിത്തരാതെ വായ്പ തിരിച്ചടക്കില്ലെന്ന നിലപാടിലാണ് ഡേവിഡെന്ന് ഹെന്‍ട്രി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വീടും സ്ഥലവും മകളുടെയും മരുമകന്റെയും പേരില്‍ എഴുതിക്കൊടുത്താല്‍ തങ്ങളെ അവിടെനിന്നും ഇറക്കിവിടുമെന്ന ഭീതിയിലാണ് ദമ്പതികള്‍.
പീഡനം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സമരവുമായി രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: