കണ്ണൂര്‍: കണ്ണൂര്‍ ബൈപ്പാസ് സര്‍വ്വേ നാട്ടുകാര്‍ തടഞ്ഞു. പുതിയതെരു കോട്ടക്കുന്നില്‍ ദേശീയപാതയുടെ ബൈപാസ് റോഡിനു വേണ്ടി സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്. ഇതേത്തുടര്‍ന്ന് സ്ഥലത്ത് ചെറിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ഞൂറോളം പേരാണു സര്‍വേ തടയാനെത്തിയത്. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പോലീസ് കാവലില്‍ സര്‍വേ തുടര്‍ന്നു. ഇതു നാലാം തവണയാണ് ഇവിടെ സര്‍വേ തടസ്സപ്പെടുന്നത്.
ആദ്യം തീരുമാനിച്ച അലൈന്മെന്റില് മാറ്റം വരുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇപ്പോഴത്തെ അലൈന്മെന്റ് പ്രകാരം ഒട്ടേറെ വീടുകളും ആരാധനാലയങ്ങളും പൊളിക്കേണ്ടി വരുമെന്നാണ് പരാതി. താരതമ്യേന നാശനഷ്ടം കുറവായ അലൈന്മെന്റ് നാട്ടുകാര്‍ നിര്‍ദേശിച്ചെങ്കിലും അധികൃതര്‍ അംഗീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. ദേശീയപാത നാലുവരിയാക്കുമ്പോള്‍ കണ്ണൂര്‍ ടൗണിനെ ഒഴിവാക്കാനായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വളപട്ടണം-ചാല ബൈപാസിനു വേണ്ടിയാണ് സര്‍വേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: