ലഷ്കര്‍ ഇ തോയ്ബ എന്ന അന്താരാഷ്ട്ര ഭീകരസംഘടനയുടെ ബോംബു നിര്‍മ്മാണ വിദഗ്ധന്‍ അബ്ദുള്‍കരീം തുണ്ട പോലീസിനോട് വെളിപ്പെടുത്തിയത് ഇന്ത്യയില്‍ 130 ലഷ്കര്‍ കൊടുംഭീകരര്‍ ഉണ്ടെന്നാണ്. ഇതില്‍ ഏറെ പേരും കേരളത്തിലാണെ്. ലഷ്കറിന്റെ പേരിലല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
2007 ഡിസംബറില്‍ നടന്ന വാഗമണ്‍ സിമി ക്യാമ്പ് ഭീകര പരിശീലനത്തിന് കേരളം എങ്ങനെ വേദിയാവുന്നു എന്നതിന്റെ തെളിവാണ്. ഇവിടെ നിന്നാണ് സിമി രൂപാന്തരം പ്രാപിച്ച് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പുതിയ സംഘടനയായി മാറുന്നത്. വാഗമണ്ണിലെ തങ്ങള്‍പാറയില്‍ സിമി ക്യാമ്പില്‍ ആയുധപരിശീലനം നടന്നുവെന്ന വാര്‍ത്തതന്നെ സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. 38 പേരാണ് ആ ക്യാമ്പില്‍ പങ്കെടുത്തത്. കേസിലെ 33-ാം പ്രതി വാസിക് ബില്ല മാത്രമാണ് ഇനി പിടിയിലാവാനുള്ളത്. സിമി ട്രഷറര്‍ ആയിരുന്ന സുപ്രധാന പ്രതി മുംബൈ സ്വദേശി അബ്ദുള്‍ സുബ്ഹാന് ഖുറൈശി എന്ന തൗഖീറിനെ 2018 ജനുവരി 22നാണ് ഘാസിപ്പൂരില്‍ വെച്ച് ഏറ്റുമുട്ടലിലൂടെ പോലീസ് പിടികൂടിയത്. 2008ലെ ഗുജറാത്ത് സ്ഫോടനമടക്കം നിരവധി തീവ്രവാദ കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍.
സിമി നിരോധനത്തിനെത്തുടര്‍ന്നുണ്ടായ കാലം പുതിയ ഭീകരവാദ ഗ്രൂപ്പുകള്‍ ഉടലെടുക്കുന്നതായിരുന്നു. സിമി നേതൃത്വം നാലായി പിരിഞ്ഞ് പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. എന്‍ഡിഎഫിന്റെ ആശയപരമായ ഉള്ളടക്കവും സംഘടനാപരമായ സമീപനങ്ങളും സിമിയുടെ സംഭാവനയാണ്. സിമിയുടെ പഴയകാല നേതാക്കള്‍ കോണ്‍ഗ്രസിലും മുസ്ലീംലീഗിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വരെയും എത്തി. സിമിയുടെ ആശയവും ലക്ഷ്യവും നടപ്പാക്കുന്ന സംഘടനകള്‍ പോലെ തന്നെ പ്രധാനമാണ് മറ്റു സംഘടനകളുടെ തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ ഏറ്റെടുത്ത് തീരുമാനമെടുക്കുന്നതില്‍ നിയന്ത്രണം കൈവരിക്കുക എന്നത്. ഇത് ഫലപ്രദമായി നടപ്പാക്കുന്നതില്‍ പഴയകാല സിമി നേതൃത്വം വിജയിച്ചുവെന്നത് കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വങ്ങളെ വിശദമായി പരിശോധിച്ചാല്‍ വ്യക്തമാവും.
ഇറാന്, സൗദി സഹായത്തിന്റെ തര്‍ക്കത്തിന്റെ പേരിലായിരുന്നു സിമിയുടെ പിളര്‍പ്പ്. ഒരു വിഭാഗം കോഴിക്കോട് ആസ്ഥാനമായി ഇസ്ലാമിക് യൂത്ത് സെന്ററും ഇറാന് പക്ഷക്കാര്‍ അരീക്കോട് കേന്ദ്രമായി ഇസ്ലാമിക് ഫൗണ്ടേഷനും രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. മറ്റുള്ളവര്‍ ജമാഅത്തെ ഇസ്ലാമിയുടെ പുതിയ വിദ്യാര്‍ത്ഥി വിഭാഗമായ എസ്ഐഒ എന്ന സംഘടനയിലും അണിനിരന്നു.
അന്യരാജ്യങ്ങളിലെ ഇസ്ലാമിക ഗ്രൂപ്പുകള്‍ക്ക് ഫണ്ടിംഗ് വേണ്ടെന്ന ഇറാന്റെ തീരുമാനത്തോടെ അരീക്കോട്ടുകാര്‍ പ്രവര്‍ത്തനം നിര്‍ത്തി. സൗദി പക്ഷം വേള്‍ഡ് അസംബ്ലി ഓഫ് മുസ്ലീം യൂത്ത് എന്ന സംഘടനയുടെ ഭാഗമായി. ഇതിന്റെ തുടര്‍ച്ചയാണ് വലിയ സാമ്പത്തിക സമാഹരണത്തോടെയും സഹായത്തോടെയും എന്‍ഡിഎഫിന്റെ രൂപീകരണത്തിലെത്തിയത്. മുസ്ലീം പ്രതിരോധം എന്ന ആശയത്തിന് ഊന്നല്‍ നല്കി മുസ്ലീം ചെറുപ്പക്കാരില്‍ എന്‍ഡിഎഫ് വേരൂന്നാന്‍ തുടങ്ങി. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിരന്തരമായ പ്രചാരണവും എന്‍ഡിഎഫിന്റെ വര്‍ഗീയ സമവാക്യങ്ങള്‍ക്ക് അടിവരയിടുന്നതായി. മുസ്ലീങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്ന ഇരവാദം എന്‍ഡിഎഫിന്റെ വളര്‍ച്ചയ്ക്ക് ഇട നല്കി.
മെഴുകുതിരി വെളിച്ചത്തില്‍ ദിക്റ ചൊല്ലി നിഗൂഢമായ രീതികള്‍ അനുവര്‍ത്തിച്ച് എന്‍ഡിഎഫ് വളര്‍ന്നു. തങ്ങളുടെ രീതികള്‍ അനുസരിക്കാത്തവരെ വേട്ടയാടുക എന്നത് പതിവായി. തിരുവില്വാമലയിലെ ഫക്കീറുപ്പാപ്പയുടെ കൊലപാതകം മുതല്‍ തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഹിന്ദു യുവാക്കളുടെ കൊലപാതകങ്ങല്‍ വരെ അത് നീണ്ടു. മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ച കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണന് കൊല്ലപ്പെട്ടു. മതാചാരത്തെ ധിക്കരിച്ചതിന് തസ്നിബാനു വേട്ടയാടപ്പെട്ടു. ആണ്-പെണ് ഭേദം പറഞ്ഞ് സ്കൂളുകളിലെ അധ്യയന യാത്രകള്‍ മുടക്കി. സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും പാലുകൊടുത്തു വളര്‍ത്തുമ്പോള്‍ത്തന്നെ എന്‍ഡിഎഫിന്റെ ഫണം ചീറ്റി പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. മണ്ണാര്‍ക്കാട് അബ്ദുള്‍ ഗഫൂറും പുനലൂരിലെ എം.എം. അഷറഫും ഇരകളായി.
മഞ്ചേരിയിലെ ഗ്രീന്‍വാലി എന്‍ഡിഎഫിന്റെ ആസ്ഥാന കേന്ദ്രമെന്ന നിലയില്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്നു. എന്നാല്‍ എന്താണവിടെ നടക്കുന്നതെന്ന് പരിശോധിക്കാന്‍ ഇടത്-വലത് ഭരണകര്‍ത്താക്കള്‍ക്ക് ചുണയില്ലായിരുന്നു. പുന്നാട്ടെ അശ്വിനി മുതല്‍ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരെ വേട്ടയാടിയ എന്‍ഡിഎഫ് സംഘം ഒളിഞ്ഞും തെളിഞ്ഞും ആയുധപരിശീലനത്തിന് ആരാധനാലയങ്ങള്‍ മറയാക്കി. ജമാഅത്തെ ഇസ്ലാമിയുടെ ആശയധാരയും വൈദേശിക സാമ്പത്തികശക്തികളുടെ പിന്തുണയും ഇടത്-വലത് മുന്നണികള്‍ സൃഷ്ടിച്ച ഹിന്ദുത്വ ഫോബിയയും സമം ചേര്‍ത്ത് രൂപപ്പെടുത്തിയ സാമൂഹ്യ സാഹചര്യം ഇസ്ലാമിക ഭീകരതയുടെ വളക്കൂറുള്ള മണ്ണായി കേരളത്തെ പരുവപ്പെടുത്തി. ഭരണതലത്തിലെ നിര്‍ണ്ണായക സ്വാധീനം ഉപയോഗപ്പോടുത്താനുള്ള മിടക്കുകൂടിയായപ്പോള്‍ കേരളം ഭീകരതയുടെ സ്വന്തം നാടായി. ഭീകരവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രവുമായി.
കണ്ണൂര്‍ എടക്കാട് പോലീസ് സ്റ്റേഷനില്‍ 356/08 ആയി രജിസ്റ്റര്‍ ചെയ്ത കാശ്മീര്‍ തീവ്രവാദ റിക്രൂട്ടിംഗ് കേസ് കേരളം എങ്ങിനെ ഒരു ഭീകരസൗഹൃദ സംസ്ഥാനമായി മാറി എന്നതിന്റെ തെളിവാണ്. സിമിയുടെ നിരോധനത്തിനുശേഷം പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്നവര്‍ തന്നെയാണ് ഇതിന് നേതൃത്വം നല്കിയതെന്നറിയുമ്പോള് ഇന്റലിജന്‍സ് സംവിധാനം എത്രമാത്രം നിഷ്ഫലമാണെന്ന് തിരിച്ചറിയാം.
കണ്ണൂര്‍ ടൗണ്‍, അഴീക്കോട്ടെ പൂതപ്പാറ, കാഞ്ഞങ്ങാട് പള്ളി, മലപ്പുറം ചെട്ടിപ്പടി, നോര്‍ത്ത് കളമശ്ശേരി പുതിയ റോഡിലെ ഫാല്‍ക്കന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍, കണിയാപുരം വലിയുല്ലാഹി മഖാം പ്രാര്‍ത്ഥനാലയം എന്നിവിടങ്ങളിലാണ് റിക്രൂട്ടിംഗ് സംഘം ഒരു തടസ്സവുമില്ലാതെ ഒത്തുകൂടിയത്.
കേരളവും ഹൈദരബാദും നല്കിയ സുരക്ഷിതത്വം ഉപയോഗിച്ച് കാശ്മീരിലെത്തിയ ലഷ്കര്‍-ഇ- തൊയ്ബ സംഘം സുരക്ഷാസേനയുമായി നേര്‍ക്കുനേര്‍ വരികയായിരുന്നു. 24 പ്രതികള്‍ ഉള്ള കേസില്‍ 18 പേരെയാണ് പിടികൂടിയത്. 13 പേരെ എന്‍ഐഎ കോടതി ജീവപര്യന്തം ശിക്ഷിച്ചു. പാക് സ്വദേശി അബ്ദുള്‍ പാഠിയെ പിടികിട്ടിയില്ല. കണ്ണൂര്‍ സ്വദേശി അയ്യൂബും ഒളിവിലാണ്. 2008ലാണ് കാശ്മീരില്‍ ഏറ്റുമുട്ടലില്‍ 4 തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
തടിയന്റവിട നസീര്‍ എന്ന തീവ്രവാദിയെ എങ്ങിനെ കേരളം കൈകാര്യം ചെയ്തുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. നിരവധി കേസുകളില്‍ പ്രതിയായിട്ടും നസീര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നില്ല. അല്ലെങ്കില്‍ പോലീസ് നിരീക്ഷണത്തില്‍ ഇയാള്‍ പുതിയ ആക്രമണങ്ങള്‍ക്ക് ആസൂത്രണം ചെയ്യുകയായിരുന്നു.
478/99 എന്ന കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നസീര്‍ പ്രതിയായിരുന്നു. മജ്ലിസ് തര്‍ബിയത്തുല്‍ മുസ്ലീം എന്ന സംഘടനയുടെ പേരിലാണ് അക്രമം പ്ലാന്‍ ചെയ്തത്. ബംഗളുരൂ സ്ഫോടന കേസിലുള്‍പ്പെട്ട നസീര്‍ കാച്ചപ്പള്ളി ജുവലറി കര്‍ച്ച കേസ്, കോഴിക്കോട്ടെ ഇരട്ട സ്ഫോടനക്കേസ്, കളമശ്ശേരി ബസ് കത്തിക്കല്‍ എന്നീ കേസുകളില്‍ ഈ പിഡിപി നേതാവ് പിടിയിലായി. കണ്ണൂര്‍ നഗരത്തിലെ ഒരു ക്രിമിനലിന് ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെടാന്‍ സുരക്ഷിതമായ സംസ്ഥാനമാണ് കേരളം എന്ന് ഇടതു-വലതു മുന്നണികള്‍ തെളിയിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: