പെരിയ(കാഞ്ഞങ്ങാട്): വികസന കുതിപ്പില്‍ ചരിത്രം സൃഷ്ടിക്കുകയാണ് പെരിയയിലെ കേരള കേന്ദ്രസര്‍വ്വകലാശാല. ഒന്നര വര്‍ഷം മുമ്പ് കേന്ദ്രമന്ത്രി സദാനന്ദഗൗഡ തറക്കല്ലിട്ട എട്ട് ക്യാമ്പസുകളുടെ ഉദ്ഘാടനം 29ന് ഉപരാഷ്ട്രപതി നിര്‍വ്വഹിക്കും. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം 185 കോടി രൂപയാണ് കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി അനുവദിച്ചത്. നായമ്മാര്‍മൂല, കുണിയ, പടന്നക്കാട് എന്നിവിടങ്ങളിലെ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസുകള്‍ പൂര്‍ണ്ണമായും പെരിയയിലേക്ക് മാറ്റും.
എട്ട്ലക്ഷം ചതുരശ്രഅടി വിസ്താരമുള്ള എട്ട് കെട്ടിടങ്ങളിലായി 14 ഡിപ്പാര്‍ട്ടുമെന്റുകളും സെന്‍ട്രല്‍ ലൈബ്രറിയും അഡ്മിനിസ്ട്രേഷന്റെ താല്‍ക്കാലിക ഓഫീസും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ വകുപ്പുകളും സര്‍വ്വകലാശാലയുടെ സ്ഥിരം ക്യാമ്പസായ പെരിയതേജസ്വിനി ഹില്‍സ്സില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടുകൂടി പെരിയ എന്ന കൊച്ചുഗ്രാമത്തിന്റെ പേര് ദേശീയ തലത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. തിരുവനന്തപുരത്തും തിരുവല്ലയിലും പ്രവര്‍ത്തിക്കുന്ന രണ്ട് ക്യാമ്പസുകള്‍ മാത്രമായിരിക്കും ഇനി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക.
കേന്ദ്രസാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം അനുവദിച്ച ഒബിസി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ഹോസ്റ്റലിന്റെ തറക്കല്ലിടല്‍ കഴിഞ്ഞ എട്ടിന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വ്വഹിച്ചിരുന്നു. 100 പെണ്‍കുട്ടികള്‍ക്കും 100 ആണ്‍കുട്ടികള്‍ക്കുമായുള്ള ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് 464.70 ലക്ഷംരൂപയാണ് അനുവദിച്ചത്. കൂടാതെ എസ്സി വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിക്കപ്പെട്ട ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് മൂന്നു കോടി രൂപയാണ് വകയിരുത്തിയിക്കുന്നത്. യോഗാ ഡിപ്പാര്‍ട്ട്മെന്റിന്റെ തറക്കല്ലിടല്‍ കര്‍മ്മത്തിന്റെ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 2.50 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
അദ്ധ്യാപക വിദ്യര്‍ഥി ശാക്തീകരണത്തിനായ് (പണ്ഡിറ്റ് മദന്‍ മോഹന്‍മാളവ്യ നാഷണല്‍ മിഷന് ഓണ്‍ ടീച്ചിംഗ് ആന്‍ഡ് ടീച്ചര്‍) പദ്ധതിപ്രകാരം 12 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് ഹേ എംപിയുടെ ഫണ്ടില്‍ നിന്നും ഹൈമാസ് ലൈറ്റുകള്‍ അനുവദിക്കുകയും അതിന്റെ ഉദ്ഘാടനം അദ്ദേഹം തന്നെ ചെയ്തിരുന്നു. സുരേഷ് ഗോപി എംപി അനുവദിച്ച ഹൈമാസ് ലൈറ്റുകളുടെ നിര്‍മാണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: