കുമളി: ശബരിമല സീസണില്‍ കുമളിയില്‍ വില്പന നടത്തിയ ഹല്‍വ ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങളില്‍ മായം കലര്‍ന്നിട്ടുള്ളതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി.
ചുവപ്പ് നിറത്തിലുള്ള ഹല്‍വയുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന അസംസ്കൃത വസ്തുക്കള്‍ അനുവദനീയമായ അളവിലും കൂടുതലായി കണ്ടെത്തിയത്. 2017 സെപ്തംബറില്‍ 450 ഗ്രാം ഹല്‍വയാണ് ശേഖരിച്ചത്. വകുപ്പിന്റെ റീജ്യണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവിട്ടത്.
കാര്‍മോസിന്‍, സണ്‍സെറ്റ് മഞ്ഞ എന്നീ അസംസ്കൃത വസ്തുക്കള്‍ ഓരോ കിലോ ഹല്‍വയിലും അനുവദനീയ അളവിലും കൂടുതലായി കണ്ടെത്തി. ഒരു കിലോ ഹല്‍വയില്‍ പരമാവധി 100 മില്ലി ഗ്രാം കാര്‍മോസിന്‍ ആണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡം. പരിശോധനക്കെത്തിയ സാമ്പിളില്‍ ഇത് 188.05 മില്ലി ഗ്രാം എന്ന കണക്കിലാണ് ചേര്‍ത്തിരിക്കുന്നത്. ഇത്തരം അസംസ്കൃത വസ്തുക്കള്‍ അമിതമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
കോഴിക്കോടന്‍ ഹല്‍വ എന്ന പേരില്‍ പ്രാദേശികമായി നിര്‍മ്മിച്ച മധുര പലഹാരങ്ങളാണ് കുറെ വര്‍ഷങ്ങളായി ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് കുമളിയിലെ താല്‍ക്കാലിക വ്യാപാര സ്ഥാപനങ്ങളില്‍ വില്പനയ്ക്ക് കൊണ്ടുവരുന്നതെന്ന ആക്ഷേപം ശക്തമാണ്. നൂറ് ശതമാനം വരെ ലാഭം ഈടാക്കിയാണ് അയല്‍ സംസ്ഥാനക്കാരായ അയ്യപ്പ ഭക്തര്‍ക്ക് ഇത്തരം സാധനങ്ങള്‍ വില്പന നടത്തുന്നത്. ഓരോ സീസണിലും കോടികള്‍ മറിയുന്ന ഏത്തക്കായ ചിപ്സിന്റെ സാമ്പിളുകള്‍ മുന്‍പ് പരിശോധിച്ചപ്പോഴും ഈ രീതിയില്‍ മായം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: