പത്തനംതിട്ട: പിണറായി വിജയന്റെ ഭരണത്തിന് കീഴില്‍ കേരളം വനവാസി ദളിത് വിഭാഗങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് ബിജെപി ദേശീയനിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് . റാന്നി അടിച്ചിപ്പുഴയില്‍ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചുകൊന്ന വനവാസി യുവാവായ ബാലുവിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുവര്‍ഷത്തിനിടയില്‍ ഇരുപത്തിഒന്നോളം വനവാസി,ദളിത് യുവാക്കളാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. മുന്നൂറ്റിഇരുപതോളം ദളിത് വനവാസി സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അന്നത്തിനുവേണ്ടി അരി മോഷ്ടിച്ചതിന് അട്ടപ്പാടിയില്‍ വനവാസിയുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്നിട്ട് ഏറെക്കഴിയുന്നതിനുമുമ്പാണ് റാന്നി അടിച്ചിപ്പുഴയില്‍ ബാലുവെന്ന വനവാസി യുവാവിനെ സിപിഎംകാര്‍ തല്ലിക്കൊല്ലുന്നത്.
ബാലുവിന്റെ കൊലപാതകത്തിലെ അന്വേഷണം പ്രത്യേകസംഘത്തെ നിയോഗിക്കണം. കേസ് അട്ടിമറിക്കാന്‍ പോലീസും സിപിഎം നേതൃത്വവും സംയുക്തമായി ശ്രമിക്കുകയാണ്. യഥാര്ത്ഥപ്രതികള് സിപിഎമ്മിന്റെ പ്രാദേശികനേതാക്കള്‍ ആയതുകൊണ്ടാണ് അന്വേഷണം അട്ടിമറിക്കാന്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടി ശ്രമിക്കുന്നത്. കൊല്ലപ്പെട്ട ബാലുവിന്റെ കുടുംബത്തിന് ഇരുപതുലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: