മൂന്നാര്‍: വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറക്കും. പ്രജനനകാലവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തോളമായി ദേശീയോദ്യാനം അടഞ്ഞ് കിടക്കുകയായിരുന്നു.
ആഗസ്റ്റ് മുതല്‍ കുറിഞ്ഞിപ്പൂക്കാലം വരാനിരിക്കേ രാജമലയിലെ ദേശീയോദ്യാനം കൂടി തുറന്നത് മൂന്നാറിലേയ്ക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂട്ടുമെന്നാണ് വിലയിരുത്തല്‍.
ഫെബ്രുവരിയില്‍ ദേശീയോദ്യാനം അടച്ച ശേഷം സഞ്ചാരികളുടെ വരവില്‍ കാര്യമായ കുറവ് വന്നിരുന്നു. സാധാരണയായി ഏപ്രില്‍ ആദ്യം പാര്‍ക്ക് തുറക്കുന്നതായിരുന്നെങ്കിലും കാലാവസ്ഥയടക്കം പ്രതികൂലമായതിനാല്‍ വരയാടുകളുടെ പ്രജനനകാലം നീണ്ട് പോവുകയായിരുന്നു.
ഫീല്‍ഡ് സ്റ്റാഫുകളുടെ കണക്ക് പ്രകാരം 75ലധികം വരയാടുകള്‍ ഇത്തവണ മേഖലയിലാകെ പിറന്നതായാണ് വിവരം. ഇത് സംബന്ധിച്ച കണക്കെടുപ്പ് വരും ദിവസങ്ങളില്‍ തന്നെ നടത്താനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും അധികം വരയാടുകളുള്ള മേഖല കൂടിയാണ് ഇരവികുളവും പരിസര പ്രദേശവും.
ഉദ്യാനത്തിന് ചുറ്റുമുള്ള മീശപ്പുലി മല, കുണ്ടലിമല, ഇടലിമുട്ടപ്പാറ, മാങ്ങാപ്പാറ എന്നീ ഇടങ്ങളിലും വരയാടുണ്ട്.രാവിലെ 7.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രവേശനം.
മൂന്നാറില്‍ നിന്ന് മറയൂര്‍ റോഡില്‍ 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഉദ്യാനത്തിന്റെ പ്രവേശന കവാടമായ രാജമലയിലെത്താം. ഇവിടെ നിന്ന് പാസ് എടുത്ത ശേഷം കേരള വനം-വന്യജീവി വകുപ്പിന്റെ തന്നെ നിയന്ത്രണത്തിലുള്ള വാഹനത്തില്‍ 1.3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വരയാടുകളുടെ പറുദീസയിലെത്താനാകും. 65 രൂപയാണ് പ്രവേശന ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: