തൃശൂര്‍: ആവേശപൂര്‍വം കാത്തുനിന്ന ജനക്കൂട്ടത്തിന് നടുവിലേക്ക് നെയ്തലക്കാവിലമ്മ എഴുന്നള്ളിയെത്തി. അലറിത്തിമിര്‍ക്കുന്ന ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാത്തുനിന്ന പുരുഷാരം ആര്‍പ്പുവിളികളാല്‍ സ്വാഗതമോതി. സമയം പന്ത്രണ്ട് മണിയോടടുത്തിരുന്നു. കത്തിനിന്ന മേടവെയിലിനെ നറുനിലാവാക്കി ജനക്കൂട്ടം ആവേശം കൊണ്ടു.
നെയ്തലക്കാവിലമ്മ എഴുന്നള്ളിയെത്തി വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരവാതില്‍ തുറന്നതോടെ ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് വിളംബരമായി. ആനകളിലെ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഭഗവതിയുടെ തിടമ്പേറ്റി. തിരുവമ്പാടി വിഭാഗത്തിന്റെ ചമയപ്രദര്‍ശനത്തിനും ഇന്നലെ തുടക്കമായി.
ഇന്ന് രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം ആരംഭിക്കുക. തുടര്‍ന്ന് ഘടകപൂരങ്ങളോരോന്നായി വടക്കുന്നാഥനെ വണങ്ങാനെത്തും. രാവിലെ എട്ടരയോടെ തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള യാത്ര തുടങ്ങും. ഇറക്കി പൂജയ്ക്ക് ശേഷം പതിനൊന്നരയോടെ പ്രസിദ്ധമായ മഠത്തില്‍ വരവ് പഞ്ചവാദ്യം ആരംഭിക്കും.
പന്ത്രണ്ട് മണിയോടെ പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പും തുടങ്ങും. രണ്ടിന് ഇലഞ്ഞിത്തറമേളം ആരംഭിക്കും. വൈകിട്ട് അഞ്ചരയ്ക്കാണ് കുടമാറ്റം. വെളുപ്പിന് മൂന്നുമണിയോടെ വെടിക്കെട്ട് നടക്കും. പൂരത്തിന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: