മുംബൈ: 2,253 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കേസില്‍ കുപ്രസിദ്ധ സാമ്പത്തിക കുറ്റവാളി ഹവാല രാജന് എന്നറിയപ്പെടുന്ന ഫാറൂഖ് ഷെയ്ഖ് അറസ്റ്റില്‍. ചൊവ്വാഴ്ച മുംബൈയില്‍ വെച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാളെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഹവാല ഇടപാടുകാരില്‍ പ്രമുഖനാണ് ഇയാള്‍.
സ്റ്റെല്കണ് ഇന്‍ഫ്രാടെല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി 160 ഓളം കടലാസ് കമ്പനികള്‍ സ്ഥാപിച്ച് ഇയാള്‍ കള്ളപ്പണം വെളുപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. സവാരി ബസാറിലെ ഒറ്റമുറിയില്‍ നിന്നാണ് ഈ കമ്പനികള്‍ എല്ലാം പ്രവര്‍ത്തിപ്പിച്ചത്.
നിരവധി കേസുകളില്‍ പെട്ടതോടെ 2014 മുതല്‍ ഫാറൂഖ് എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലായിരുന്നു. റവന്യൂ ഇന്റലിജന്‍സും ഇദ്ദേഹത്തിന്റെ പേരില്‍ വിദേശത്തുള്ള ഇടപാടുകള്‍ അന്വേഷിച്ച് 2016ല്‍ എന്‍ഫോഴ്സ്മെന്റിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ സി.ബി.ഐയും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 10,000 കോടി രൂപയില്‍ ഏറെ കള്ളപ്പണ ഇടപാടില്‍ ഇയാള്‍ കൂട്ടുനിന്നിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: