മുംബൈ: 2,253 കോടിയുടെ ഹവാല ഇടപാടു കേസില്‍ സൂത്രധാരന്‍ അറസ്റ്റില്‍. മുംബൈയിലെ സാവേരി ബസാറിലെ കേന്ദ്രീകരിച്ച് ഒറ്റമുറി ഓഫീസില്‍ വന്‍ ഹവാല ഇടപാടുകള്‍ നടത്തിവന്ന മുഹമ്മദ് ഫാറൂഖ് എന്ന ഫാറൂഖ് ഷെയ്ഖാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായത്. മുംബൈയിലെ വന്‍ ഹവാല ഇടപാടുകാരില്‍ ഒരാളാണ് മുഹമ്മദ് ഫാറൂഖ്. സ്റ്റെല്കോണ് ഇന്‍ഫ്രടെല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 160 കടലാസു കമ്പനികള്‍ സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിക്കൊണ്ടിരുന്നത്.
2014 മുതല്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായാണ്. എന്നാല്‍ അധോലോകബന്ധവും കൂടുതല്‍ തെളിവുകളും ഇയാളെക്കുറിച്ച് ശേഖരിക്കേണ്ടിയിരുന്നു. 2016ല്‍ ഡയറക്ടറേറ്റിലെ റവന്യൂ ഇന്റലിജന്‍സ് ഇയാളുടെ വിദേശ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ മേയില്‍ സിബിഐയും ഇയാള്‍ക്കെതിരെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കേസെടുത്തിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്പ്പറേഷന് ബാങ്ക് എന്നീ ബാങ്കുകളിലാണ് ഇയാള്‍ അക്കൗണ്ട് ആരംഭിച്ചിരുന്നത്. ഒരേ രേഖകള്‍ തന്നെ ഹാജരാക്കിയാണ് ഇയാള്‍ അക്കൗണ്ട് ആരംഭിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. രേഖകള്‍ കൃത്യമായി പരിശോധിക്കാതെ അക്കൗണ്ട് നല്‍കിയതിലൂടെ ബാങ്കുകള്‍ക്കെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടന്നുവരുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്.
വ്യാജരേഖകള്‍ ചമച്ച് ഉണ്ടാക്കിയെടുത്ത ബാങ്ക് അക്കൗണ്ടുകളിലാണ് കളക്ഷന്‍ ഏജന്റുമാര്‍ കൊണ്ടുവന്നിരുന്ന പണമടച്ചിരുന്നത്. ബാങ്കുകള്‍ ഇയാള്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണോ അല്ലയോ എന്ന് പരിശോധിച്ചിരുന്നില്ലെന്ന് സിബിഐ സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു. 160 കമ്പനികളുണ്ടെന്ന് വരുത്തിത്തീര്ത്തതില് ഒരു കമ്പനിയുടെ ഡയറക്ടര്‍ ഓട്ടോഡ്രൈവറായിരുന്നു. കൂടാതെ 12 കളക്ഷന്‍ ഏജന്റുമാരാണ് ഉണ്ടായിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: