മുംബൈ: ചുവപ്പു ഭീകരര്‍ക്കെതിരെ അടുത്തിടെ നടന്ന ഏറ്റവും ശക്തമായ നീക്കത്തില്‍ 34 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിജയം. മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ റെലാ-കസ്നാസുര്‍ കാടുകളില്‍ പ്രധാന മാവോയിസ്റ്റുകള്‍ യോഗം ചേരുന്നു എന്ന നിര്‍ണായക വിവരമാണ് പോലീസിനു ചോര്‍ന്നു കിട്ടിയത്. അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ വീര്യം ചോര്‍ന്ന മാവോയിസ്റ്റുകളെ വീണ്ടും സജീവമാക്കാനുള്ള ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് ഈ നേതാക്കള്‍ ഒന്നിച്ചത്. പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് മുന്‍ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ ശേഖരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു.
ബീഡി നിര്‍മാണ കരാറുകാരില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ വന്‍ തോതില്‍ പണം വാങ്ങാറുള്ളത്. ഗഡ്ചിരോലി, ഗോണ്ടിയ, ചന്ദ്രാപുര്‍ ജില്ലകളില്‍ നിന്നായി ഒരു വര്‍ഷം മുപ്പതു കോടി രൂപയിലധികം ബീഡി കരാറുകാരില്‍ നിന്ന് മാവോയിസ്റ്റുകള്‍ പിരിച്ചിരുന്നു. ഈ വര്‍ഷം അത് 50 കോടിയാക്കണം എന്നായിരുന്നു പദ്ധതിയിട്ടത്. അതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം,
എന്നാല്‍ ആ രഹസ്യയോഗത്തെക്കുറിച്ചുള്ള വിവിരമാണ് പോലീസിനു കിട്ടിയത്. ഞായറാഴ്ച ഈ യോഗസ്ഥലത്തേക്കാണ് പ്രത്യേക കമാന്‍ഡോ സംഘം ഇരച്ചുകയറി വെടിയുതിര്‍ത്തത്. മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എല്ലാ തയ്യാറെടുപ്പോടും കൂടിയുള്ള കമാന്‍ഡോ സംഘത്തിന്റെ നീക്കത്തിനു മുന്നില്‍ പിടിച്ചു നില്ക്കാന് അവര്‍ക്കു കഴിഞ്ഞില്ല. ആദ്യ ദിവസം പതിനേഴു മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവ അടുത്ത ദിവസവും.
ബീഡി ഇല പറിക്കുന്ന സീസണാണ് ഇപ്പോള്‍. ജൂണ്‍ ആദ്യവാരം അവസാനിക്കും. അതിനു മുമ്പ് കരാറുകാരില്‍ നിന്ന് 50 കോടി പിരിച്ചെടുക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുകയെന്നതായിരുന്നു രഹസ്യയോഗത്തിന്റെ പ്രധാന അജണ്ട. എകെ 37 തോക്കുകള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാനാണ് ഈ പണം ചെലവഴിച്ചിരുന്നത്. ചെറിയ സ്റ്റീല്‍ പാത്രങ്ങളിലാക്കി ഉള്‍ക്കാടുകളിലെ ചില പ്രദേശങ്ങളില്‍ പണം കുഴിച്ചിടുകയാണ് പതിവ്. എന്നാല്‍ സംഘടനയിലെ ചിലര്‍ വലിയ അളവില്‍ ഈ പണം മോഷ്ടിച്ച് കടന്നു കളയുന്ന സംഭവങ്ങള്‍ അടുത്തിടെ വ്യാപകമായി എന്നാണ് റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ സംഘടനയെ അലട്ടിയിരുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. എന്നാല്‍ യോഗത്തെക്കുറിച്ചുള്ള വിവരം പോലീസിന് എങ്ങിനെ ചോര്‍ന്നു കിട്ടി എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനയില്ല. തിരിച്ചടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: