പത്തനംതിട്ട: റാന്നി അടിച്ചിപ്പുഴയിലെ വനവാസി യുവാവ് ബാലുവിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഎം, സിഐടിയു പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ബാലുവിന് മര്‍ദ്ദനമേറ്റിരുന്നതായി ഫോറന്‍സിക് വിഭാഗത്തിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. മരണം കൊലപാതകമാകാനുള്ള സാധ്യത തിരുവല്ല ഡിവൈഎസ്പിയും തള്ളിക്കളയുന്നില്ല.
എന്നാല്‍ പ്രാദേശിക നേതാക്കളടക്കം പ്രതികളായതിനാല്‍ സിപിഎമ്മും പോലീസും ചേര്‍ന്ന് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സംഭവത്തില്‍ പട്ടികജാതി-വര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാത്തത് നീതീകരിക്കാനാവില്ല. ഒന്നരവര്‍ഷത്തെ ഭരണത്തിനിടയില്‍ 22 പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട യുവാക്കള്‍ കൊല്ലപ്പെടുകയും 320 സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു. എന്നിട്ടും കര്‍ശനനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ക്രമസമാധാനനില തകര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അടിച്ചിപ്പുഴ പ്രദേശത്ത് 13 ദുരൂഹമരണങ്ങളാണ് അടിക്കടി ഉണ്ടായിട്ടുള്ളത്. ഇതെക്കുറിച്ച് യാതൊരു അന്വേഷണവും നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല.
പട്ടികജാതി വകുപ്പ് മന്ത്രി, കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന്, യുവജന കമ്മീഷന് എന്നിവര്‍ ബാലുവിന്റെ കൊലപാതകം സംബന്ധിച്ച് നയംവ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, സെക്രട്ടറിമാരായ കെ. പ്രഭാകരന്, പുത്തൂര്‍ തുളസി. സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ.എസ്. പ്രസാദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: