തസ്യശാഖാഃ അധഃ ച ഊര്‍ധ്വം
ച പ്രസൃതാഃ
കഴിഞ്ഞ ശ്ലോകത്തില്‍ ഈ പ്രപഞ്ചമാകുന്ന അരയാല്‍ മരത്തിന്റെ കൊമ്പുകള്‍ കീഴ്പ്പോട്ടാണ് വളരുന്നത് (അധശ്ശാഖം) എന്നുപറഞ്ഞു. ഈ ശ്ലോകത്തില്‍ ആ മരത്തിന് മേല്പ്പോട്ടും ശാഖകളുണ്ട്. എന്നാണ് പറയുന്നത്. ആ കൊമ്പുകള്‍ വളരെ വിസ്താരത്തില്‍ പടര്‍ന്നും പരസ്പരം കെട്ടുപിണഞ്ഞും കിടക്കുകയാണ്. സത്യലോകത്തിലെ ബ്രഹ്മാവ് തുടങ്ങിയവരെയാണ് ശാഖകളായി നിരൂപിച്ചത്.
ഈ ശ്ലോകത്തില്‍ അധാര്‍മ്മിക കര്‍മ്മങ്ങള്‍ ചെയ്ത് പാപം സമ്പാദിച്ചവര്‍ നാല്ക്കാലികള്, പക്ഷികള്‍, പുഴുക്കള്‍ മുതലായവയുടെ ശരീരം സ്വീകരിച്ച് താഴോട്ട് നരകലോകത്തില്വരെ എത്തിച്ചേരുന്നു. വൃക്ഷത്തിന്റെ താഴോട്ടുള്ള കൊമ്പുകളായിത്തീരുന്നു എന്നാണ് പറയുന്നത്. ധാര്‍മ്മികമായ കര്‍മ്മങ്ങള്‍ ചെയ്ത് പുണ്യം സമ്പാദിച്ചവര്‍ ദേവന്മാരും ഗന്ധര്വ്വന്മാരും യക്ഷന്മാരും ആയി സത്യലോകംവരെയുള്ള ലോകങ്ങളില്‍ എത്തിച്ചേരുന്നു-വൃക്ഷത്തിന്റെ മേല്പ്പോട്ടുള്ള കൊമ്പുകളായിത്തീരുന്നു.
ഗുണപ്രവൃദ്ധാഃ (15-2)
ആ ശാഖകള്‍ പിന്നെ എങ്ങനെയുള്ളവയാണ് എന്ന് വിവരിക്കുന്നു. സത്ത്വരജസ്തമോഗുണങ്ങളുടെ പ്രവര്‍ത്തനം നിമിത്തം ഉണ്ടാവുന്നവയാണ്. ദേഹങ്ങളും ഇന്ദ്രിയങ്ങളും ശബ്ദാദി വിഷയങ്ങളും ഇവയാണ്, ജലസേചനംപോലെ ശാഖകളെ വളര്‍ത്തുന്നതും, വണ്ണം വപ്പിക്കുന്നതും.
വിഷയ പ്രവാളാഃ- ശബ്ദം, രസം, സ്പര്‍ശം, രൂപം, രസം, ഗന്ധം പ്രവാളങ്ങള്‍-തളിരുകള്‍. തളിരുകള്‍ വൃക്ഷങ്ങളുടെ കൊമ്പുകളുടെ അറ്റത്താണല്ലോ ഉണ്ടാവുക. പ്രപഞ്ച വൃക്ഷത്തിന്റെ കൊമ്പുകളാണ് മനുഷ്യാദി ശരീരികള്‍ എന്നുപറഞ്ഞല്ലോ. ഓരോ ഇന്ദ്രിയങ്ങളുടെയും പ്രവൃത്തികളെയാണ് തളിരുകളായി കല്‍പ്പിച്ചിട്ടുള്ളത്.
അധഃ ച മൂലാനി (15-2)
ഒരു വൃക്ഷത്തിന് നാരായ വേര് ഉണ്ടാവും. കൂടാതെ, ഭൂമിക്കടിയില്‍ ചുറ്റുപാടും ചെറിയ വേരുകള്‍ ഉണ്ടാവുമല്ലോ. പ്രപഞ്ച വൃക്ഷത്തിന്റെ നാരായവേര്-പ്രധാന വേര് നാരായണന്റെ പ്രകൃതിശക്തിയില്‍ നിന്നാണ് ആരംഭിക്കുന്നത് (ഊര്‍ധ്വമൂലം) എന്ന് കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞു.
കീഴ്പോട്ട് ഇറങ്ങിപ്പോകുന്ന ചെറുവേരുകള്‍ ധാര്‍മ്മികവും അധാര്‍മ്മികവുമായ പ്രവൃത്തികളാണ് എന്ന് മനസ്സിലാക്കണം. പുണ്യകര്‍മ്മങ്ങളുടെ ഫലമായി ലഭിക്കുന്ന സ്വര്‍ഗാദി സുഖങ്ങളിലാണ് മേല്‍പ്പോട്ടു പോകുന്ന വേരുകള്‍ ഉറച്ചുനില്‍ക്കുന്നത്.
പാപകര്‍മ്മങ്ങളുടെ ഫലമായി ലഭിക്കുന്ന അധോലോകസുഖദുഃഖങ്ങളിലും നരകലോകത്തിലെ ദുഃഖങ്ങളിലുമാണ് കീഴ്പ്പോട്ടു പോകുന്ന വേരുകള്‍ ഉറച്ചുനില്‍ക്കുന്നത്. അതാണ് ”കര്‍മ്മാനു ബന്ധീനി”-എന്ന പദത്തിന്റെ അര്‍ത്ഥം.
മനുഷ്യലോകേ-(15-2) മനുഷ്യര്‍ ജീവിക്കുന്ന ഈ ഭൂലോകത്തില്വച്ച് മനുഷ്യര്‍ക്കു മാത്രമേ ഏത് തരം കര്‍മ്മവും ചെയ്യാനുള്ള യോഗ്യതയും കഴിവുമുള്ളൂ. ഊര്ധ്വലോകങ്ങളിലെ ദിവ്യസുഖം അനുഭവിക്കണമെങ്കില്‍, ഈ ഭൂമിയില്‍ വച്ച് യാഗാദി കര്‍മ്മങ്ങള്‍ വിധിപ്രകാരം അനുഷ്ഠിക്കണം. ദുഖം നിറഞ്ഞ അധോലോകങ്ങളിലും നാല്കാലികള് മുതലായ ശരീരങ്ങളിലും ജനിക്കുന്നവര്‍ ഈ ലോകങ്ങളില്വച്ച് പാപകര്‍മ്മങ്ങള്‍-വേദവിരുദ്ധ കര്‍മ്മങ്ങള്‍ ചെയ്തുകൂട്ടിയവരാണ്.
മഹാബലിയുടെ യാഗം (15-2)
അസുരരാജാവായ മഹാബലിക്ക്, ഗുരുനാഥനായ ശുക്രമഹര്‍ഷിയുടെ തപോശക്തികൊണ്ടു സ്വര്‍ഗലോകം യുദ്ധം ചെയ്യാതെ തന്നെ ലഭിച്ചു; ഇന്ദ്രപദത്തില്‍ ശോഭിച്ചു. ആ ഇന്ദ്രപദം നൂറു അശ്വമേധയാഗം ചെയ്ത് പുണ്യംനേടിയവര്ക്കുമാത്രമേ, പ്രപഞ്ചഭരണഘടനയനുസരിച്ച്, ലഭിക്കാനുള്ള യോഗ്യതയുള്ളൂ. ശുക്രമഹര്‍ഷി, ശിഷ്യനായ മഹാബലിയെയും കൂട്ടി ഭൂമിയിലേക്ക് വന്നു; പുണ്യനദിയായ ‘നര്‍മ്മദ’യുടെ വടക്കെ കരയില്‍ വച്ച് യാഗം അനുഷ്ഠിച്ചു. ആ യാഗത്തിന്റെ ഫലമായി അടുത്ത മന്വന്തരത്തില്‍ ബലി ഇന്ദ്രപദത്തിലെത്തും. ഇപ്പോള്‍ സുതലലോകത്തില്‍ ആ കാലം പ്രതീക്ഷിച്ച് ഇരിക്കുകയാണ്.
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: