ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം പൂശല്‍ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച ഒരു കത്താണ് പ്രതികരണത്തിന് ആധാരം. (ജന്മഭൂമി 7-4-2018). ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ തൂണുകള്‍ സ്വര്‍ണ്ണം പൂശുന്നു എന്ന വാര്‍ത്തയാണ് കത്തിന്റെ പ്രമേയം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രസ്തുത ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ നിക്ഷേപം മുഴുവന്‍ മുസ്ലിം കൊള്ളക്കാരായ മുഹമ്മദ് ഗോറിയും ഗസ്നിയും കവര്‍ന്നുകൊണ്ടുപോയ കാര്യം കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. എത്ര അനുഭവമുണ്ടായാലും പഠിക്കാത്തവരാണ് ഹിന്ദുക്കളെന്ന് കത്തിലൂടെ ലേഖകന്‍ അമര്‍ഷം കൊള്ളുന്നുമുണ്ട്.
ദേവാലയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണ നിക്ഷേപം രാജ്യത്തിന്റെ വികസന കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറച്ചുനാള്‍ മുമ്പ് ആഹ്വാനം ചെയ്തിരുന്നു. ദേവാലയങ്ങളിലെ സമ്പത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് ചിന്തിച്ച മറ്റൊരു ഭരണാധിപനും ചരിത്രത്തിലുണ്ട്. കൊച്ചിരാജ്യത്തിലെ ഭരണാധിപനായിരുന്ന രാമവര്‍മ്മ മഹാരാജാവ്. ഷൊര്‍ണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക് റെയില്‍പ്പാത നിര്‍മ്മിക്കുന്നതിന് തൃപ്പൂണിത്തുറ പൂര്ണ്ണത്രയീശക്ഷേത്രത്തിന്റെ സ്വര്‍ണ്ണ ഉരുപ്പടികള്‍ രാജാവ് ഉപയോഗപ്പെടുത്തുകയുണ്ടായി. പ്രജകളുടെ യാതാക്ലേശം പരിഹരിക്കുന്നതിനാണ് മഹാരാജാവ് പ്രാധാന്യം നല്‍കിയത്.
വി.എസ്. ബാലകൃഷ്ണപിള്ള
മണക്കാട്, തൊടുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: