കണ്ണൂര്‍: സിപ്പിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ പ്രമേയം അവര്‍ സ്വയം രചിച്ച ചരമഗീതമായി മാറുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് പറഞ്ഞു. സ്വര്‍ഗ്ഗീയ കെ.ജി.മാരാര്‍ജിയുടെ 23-ാം ചരമവാര്‍ഷികദിനത്തില്‍ പയ്യാമ്പലത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം കോണ്‍ഗ്രസ്സ് രഹസ്യ ബാന്ധവത്തിന്റെ ആദ്യ രക്തസാക്ഷിയായിരുന്നു മാരാര്‍ജി. 1991ല്‍ സിപിഎം വോട്ട് മറിച്ചതുകൊണ്ടാണ് മഞ്ചേശ്വരത്ത് അദ്ദേഹത്തിന് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് പരാജയപ്പെടേണ്ടി വന്നത്. 2016ല്‍ മഞ്ചേശ്വരത്തും വട്ടിയൂര്‍ കാവിലുമുള്പ്പെടെ ഈ രഹസ്യബാന്ധവം തുടര്‍ന്നു. ഈ രഹസ്യബാന്ധവമാണ് ഹൈദരാബാദ് പാര്ട്ടികോണ്ഗ്രസ്സിലൂടെ പരസ്യമാക്കപ്പെട്ടത്. മറ്റെവിടെയും ഇത് കൊണ്ട് ഒരു ഗുണവും കിട്ടാനില്ലെന്നുമാത്രമല്ല കേരളത്തില്‍ ഇത് രാഷ്ട്രീയമായി രണ്ടുകൂട്ടര്‍ക്കും നഷ്ക്കച്ചവടമാകുമെന്നും സജീവന് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. എ.പി.ഗംഗാധരന്, പി.കെ.വേലായുധന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രെട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും അഡ്വ.പി.രത്നാകരന് നന്ദിയും പറഞ്ഞു. കെ.രാധാകൃഷ്ണന്, എ.ഒ.രാമചന്ദ്രന്, വി.പി.സുരേന്ദ്രന്, വിജയന് വട്ടിപ്രം, ബാലകൃഷ്ണന് മാസ്റ്റര്‍, മോഹനന് മാനന്തേരി, ആനിയമ്മ രാജേന്ദ്രന്, എന്‍.രതി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: