തൃശൂര്‍: മാനത്ത് വര്‍ണ്ണപ്പെരുമഴ. മനം നിറഞ്ഞ് താളപ്പെരുമഴ. പൂരത്തിലലിഞ്ഞ് പുരുഷാരം. സാംസ്കാരിക നഗരിയെ ധന്യമാക്കി ഒരു പൂരം കൂടി പെയ്തിറങ്ങി. വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവാണ് ഇന്നലെ പുലര്‍ച്ചെ ആദ്യം എഴുന്നള്ളിയെത്തിയത്. രാവിലെ ഏഴരയോടെ ഒന്‍പതാനകളുടെ അകമ്പടിയോടെയായിരുന്നു ശാസ്താവിന്റെ എഴുന്നള്ളത്ത്. വടക്കുന്നാഥനെ വണങ്ങി ശാസ്താവ് മടങ്ങിയതോടെ ലാലൂര്‍, അയ്യന്തോള്‍, ചെമ്പുക്കാവ്, ചൂരക്കോട്ട്കാവ്, നെയ്തലക്കാവ്, കാരമുക്ക്, പനമുക്കംപിള്ളി ഘടക പൂരങ്ങളും ഒന്നിനു പിന്നാലെ മറ്റൊന്നായി വടക്കുന്നാഥ ക്ഷേത്ര നടയിലെത്തി.
ബ്രഹ്മസ്വം മഠത്തിലേക്കുള്ള തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളത്തിന് രാവിലെ എട്ടിന് നടപ്പാണ്ടിയോടെ തുടക്കമായി. മഠത്തിലെത്തി ഇറക്കി പൂജയ്ക്ക് ശേഷം പതിനൊന്നരയോടെ മൂന്നാനപ്പുറത്ത് ഭഗവതിയുടെ മഠത്തില്‍ വരവ് ആരംഭിച്ചു. കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ പഞ്ചവാദ്യം അകമ്പടിയായി. സ്വരാജ് റൗണ്ടിലേക്ക് കടന്നതോടെ ആനകളുടെ എണ്ണം ഏഴായും പിന്നീട് പതിനഞ്ചായും ഉയര്‍ന്നു. തിരുവമ്പാടി ചന്ദ്രശേഖരന് ഭഗവതിയുടെ തിടമ്പേറ്റി. നായ്ക്കനാലില്‍ പഞ്ചവാദ്യം കലാശിച്ച് രണ്ടരയോടെ കിഴക്കൂട്ട് അനിയന് മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം ആരംഭിച്ചു.
പന്ത്രണ്ട് മണിയോടെ പാറമേക്കാവിന്റെ പൂരം പുറപ്പാടായി. ഗുരുവായൂര്‍ നന്ദന് ഭഗവതിയുടെ തിടമ്പേറ്റി. ചെമ്പട മേളത്തിന്റെ അകമ്പടിയോടെ പതിനഞ്ചാനകളുമായി പാറമേക്കാവിലമ്മയുടെ എഴുന്നള്ളത്ത് രണ്ടരയോടെ വടക്കുന്നാഥ ക്ഷേത്രമതില്‍ക്കകത്തെ ഇലഞ്ഞിച്ചുവട്ടിലെത്തി. ക്ഷേത്രമതില്‍ക്കകം ഇതിനകം പതിനായിരങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞു.
രണ്ടരയോടെ പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് ഇലഞ്ഞിത്തറമേളം ആസ്വദിക്കാനെത്തി. നാലരയോടെ ഇരുവിഭാഗവും മേളം കലാശിച്ച് തെക്കോട്ടിറക്കം ആരംഭിച്ചു. തെക്കേഗോപുരനടയില്‍ ഇരുവിഭാഗവും അഭിമുഖമായി നിരന്നതോടെ ജനസാഗരത്തെ ആവേശക്കൊടുമുടിയിലാക്കി കുടമാറ്റത്തിന് തുടക്കമായി.
കുടമാറ്റം സമാപിച്ചതോടെ പൂരങ്ങളുടെ തനിയാവര്ത്തനത്തിന് തുടക്കമായി. രാത്രി പൂരം ആസ്വദിക്കാനും പതിനായിരങ്ങളാണ് പൂരനഗരിയിലെത്തിയത്. തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥന് മുന്നിലെത്തി ഇന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ തൃശൂര്‍ പൂരത്തിന്റെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: