കല്പറ്റ: പ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജനും യോഗാചാര്യനുമായ ഡോ. ധനഞ്ജയ് ജി. ഗുണ്ടെ (81) അന്തരിച്ചു. മരുന്നും മെഡിക്കല്‍ സയന്‍സും കൊണ്ടുമാത്രം സൗഖ്യം പ്രാപിക്കാനാവില്ലെന്നു വിശ്വസിച്ച അദ്ദേഹം യോഗയില്‍ അധിഷ്ഠിതമായ ജീവിതരീതി പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
കോലാപ്പൂര്‍ കൃഷ്ണ നഴ്സിങ് ഹോം ഉടമയും ജി.ജെ.ജി യോഗ അക്കാദമി ഡയറക്ടറുമായ അദ്ദേഹം ശിവാജി സര്‍വകലാശാല വിസിറ്റിങ് ലക്ചറുമായിരുന്നു. സൗത്ത് ഇന്ത്യ ജൈന്‍ സഭയുടെ വീര്‍ സേവാദള്‍ വിഭാഗം സ്ഥാപക പ്രസിഡന്റാണ്. യോഗയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് കോലാപ്പൂര്‍ നഗരസഭ നല്കിയ കോലാപ്പൂര്‍ ഭൂഷണ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.
രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലുമായി ആയിരത്തിലേറെ യോഗക്യാമ്പുകള്ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്, മുന്‍ പ്രധാനമന്ത്രി വി.പി. സിങ് തുടങ്ങിയവര്‍ക്ക് യോഗ പരിശീലനം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് യോഗ തെറാപ്പികള്‍ക്കും പ്രത്യേകം ഊന്നല്‍ നല്കി.
ലളിതയാണ് ഭാര്യ. കവിത, സുചേത എന്നിവരാണ് മക്കളും. എം.വി. ശ്രേയാംസ് കുമാര്‍ എംഎല്‍എ, ഡോ. സലിം(കോലാപ്പൂര്‍ ) എന്നിവര്‍ മരുമക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: