ന്യൂദല്‍ഹി: വികസനത്തിലൂന്നിയുള്ള ഭരണമാണ് തന്റെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മേയ് 12ന് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ‘നമോ’ ആപ്പിലൂടെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു മോദി.
കോൺഗ്രസിനെ കണക്കറ്റ് വിമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയം കോണ്‍ഗ്രസിന്റെ ദുഷിപ്പുകൾ മൂലം മലിനമായിരിക്കുകയാണ്. കോണ്‍ഗ്രസ് എന്ന സംസ്കാരം ഇല്ലാതായാല്‍ മാത്രമെ ഇന്ത്യന്‍ രാഷ്ട്രീയം ശുദ്ധീകരിക്കാനാകുവെന്ന് പാര്‍ട്ടി ഭാരവാഹികളോടും പ്രവര്‍ത്തകരോടുമായി മോദി പറഞ്ഞു.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ വികസനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് മോദി പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് ജാതി രാഷ്ട്രീയമാണ് കളിക്കുന്നത്. കോൺഗ്രസ് ജാതിയുടേയും മതത്തിന്റെയും പേര് പറഞ്ഞാണ് അധികാരത്തിലെത്തിയതെന്നും മോദി പറഞ്ഞു.
ജാതി -മത സമവാക്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ ലോലിപോപ്പ് കാണിച്ച് വോട്ട് പിടിക്കുകയാണ്. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ജനങ്ങളെ ഉപയോഗിക്കുകയും പിന്നീട് അവരെ പാടെ ഉപേക്ഷിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്- മോദി വ്യക്തമാക്കി.
കര്‍ണാടകയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നിന് പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വികസനം, അതിവേഗ വികസനം, എല്ലായിടത്തുമുള്ള വികസനം എന്നിവയാണവ. ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ തൂത്തെറിഞ്ഞ് ബി.ജെ.പിയിലെ കര്‍ണാടകയില്‍ തിരിച്ച് അധികാരത്തില്‍ എത്തിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: