ബോലാംഗീര്‍ (ഒഡീഷ): വിവാഹത്തിന് ലഭിച്ച സമ്മാനം തുറന്നു നോക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പുഞ്ജിലാല്‍ മെഹര്‍ എന്നയാളാണ് പിടിയിലായത്. ക്രൈം ബ്രാഞ്ചാണ് ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്.
ഒഡീഷയിലെ ബോലംഗീര്‍ ജില്ലയിലാണ് സംഭവം. ഫെബ്രുവരി 18നായിരുന്നു വിവാഹം. തുടര്‍ന്ന് ഫെബ്രുവരി 21ന് വിരുന്ന് സംഘടിപ്പിച്ചിരുന്നു. അതിനിടയില്‍ കിട്ടിയ സമ്മാനങ്ങള്‍ വെള്ളിയാഴ്ച തുറന്നു നോക്കുന്നതിനിടെ ഉഗ്രസ്ഫോടനം നടക്കുകയായിരുന്നു. സംഭവത്തില്‍ നവവരന് സൗമ്യ ശേഖര്‍ സാഹുവും ഭര്‍ത്താവിന്റെ അമ്മൂമ്മ ജെമമാമണി സാഹു(85)വും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഭാര്യ റീമ സാരമായ പൊള്ളലേറ്റ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. സൗമ്യശേഖറിന്റെ അമ്മ, സഞ്ജുക്താ സാഹുവിനോട് പ്രതികാരം തീര്‍ക്കാന്‍ പുഞ്ജിലാല്‍, ബോംബ് സമ്മാനപ്പൊതിയിലാക്കി കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.
സഞ്ജുക്ത അധ്യാപികയായിരുന്ന ജ്യോത് വികാസ് ജൂനിയര്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പാളായിരുന്നു പുഞ്ജിലാല്‍. എന്നാല്‍ പുഞ്ജിലാലിനെക്കാള്‍ സീനിയോറിറ്റി സഞ്ജുക്തയ്ക്കായിരുന്നു. അതിനാല്‍ തന്നെ ചട്ടപ്രകാരം സഞ്ജുക്തയ്ക്ക് പ്രിന്‍സിപ്പാള്‍ സ്ഥാനം ലഭിച്ചു. അതോടെ പുഞ്ജിലാലിന് സ്ഥാനം ഒഴിയേണ്ടി വന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രതികാരമാണ് സമ്മാനപ്പൊതിക്കുള്ളില്‍ ബോംബ് വയ്ക്കാന്‍ പുഞ്ജിലാലിനെ പ്രേരിപ്പിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഐ ജി അരുണ്‍ ബോത്ര പത്രസമ്മേളനത്തില്‍ പറഞ്ഞു. ദീപാവലിക്കു വാങ്ങിയ പടക്കങ്ങളില്നിന്നാണ് ഇയാള്‍ വെടിമരുന്ന് ശേഖരിച്ചതെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: