ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ആളില്ലാ ലെവല്‍ക്രോസ് കടക്കവെ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് 13 കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാരും റെയില്‍വേയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ അത്യന്തം വിഷമ ഘട്ടത്തില്‍, തങ്ങളുടെ കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് ഈ ദുഃഖം സഹിക്കാനുള്ള ശക്തി ദൈവം നല്കട്ടെ എന്നദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംഭവത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഗോരഖ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ കുശിനഗറില്‍ ആളില്ലാ ലെവല്‍ ക്രോസിലാണ് അപകടം നടന്നത്. ബസില്‍ 25 ഓളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഡിവൈന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.
ഗോരഖ്പൂരില്‍ നിന്നും സിവനിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് ബസ് ഇടിച്ചത്. തീവണ്ടി വരുമ്പോള്‍ വാഹനങ്ങളെ വിളിച്ചറിയിക്കാന്‍ ചുമതലയുള്ളയാള്‍ ഉറക്കെ വിളിച്ച് പറഞ്ഞെങ്കിലും ഡ്രൈവര്‍ അത് വക വച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ ബസ് ഡ്രൈവര്‍ പാട്ട് കേള്‍ക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും. മരിച്ച കുട്ടികളുടെ കുടുംബത്തിന് യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: